ന്യൂഡൽഹി : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും (പിഎഫ്‌ഐ) പോഷക സംഘടനകളെയും നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ് ഇന്ന് രാവിലെ പുറത്തിറങ്ങി. എൻ ഐ എ അടുത്ത ദിവസങ്ങളിൽ രാജ്യവ്യാപകമായി നടത്തിയ റെയിഡുകൾക്കും, അറസ്റ്റുകൾക്കും പിന്നാലെയാണ് സംഘടനയെ ഒന്നാകെ കേന്ദ്ര സർക്കാർ നിരോധിച്ചത്. അന്വേഷണത്തിൽ 106 പിഎഫ്‌ഐ നേതാക്കളെ അറസ്റ്റ് ചെയ്യുകയും 247 പേരെ കേന്ദ്ര ഏജൻസികൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും വിഘാതമാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ സംഘടന ഏർപ്പെട്ടു എന്നതാണ്. സമൂഹത്തിന്റെ സമാധാനവും സാമുദായിക സൗഹാർദ്ദവും തകർക്കാനും രാജ്യത്ത് തീവ്രവാദം വളർത്താൻ സാദ്ധ്യതയുണ്ടെന്നുമുള്ള കണ്ടെത്തലിലാണ് അഞ്ച് വർഷത്തേയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്.
അന്വേഷണത്തിൽ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക അംഗങ്ങളിൽ ചിലർ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) നേതാക്കളാണെന്നും സംഘടനയ്ക്ക് ജമാത്ത്ഉൽമുജാഹിദീൻ ബംഗ്ലാദേശുമായി (ജെഎംബി) ബന്ധമുണ്ടെന്നും തെളിവുകൾ കണ്ടെത്തി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് ആഴത്തിൽ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് നിരോധനത്തിലേക്ക് കേന്ദ്രം കടന്നത്. സംഘടനയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവിധ തെളിവുകളും കേന്ദ്രത്തിന്റെ പക്കലുണ്ട്. അവ ഇപ്രകാരമാണ്.
1. വിദേശത്തുള്ള സംഘടനകളുടെ സാമ്പത്തിക പിന്തുണയും ആശയപരമായ പിന്തുണയും കാരണം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. നിരവധി ക്രിമിനൽ, തീവ്രവാദ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള സംഘടന രാജ്യത്തിന്റെ ഭരണഘടനാപരമായ അധികാരത്തോട് തികഞ്ഞ അനാദരവ് കാണിക്കുന്നു.
2. വിവിധ കേസുകളിലെ അന്വേഷണങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും അതിന്റെ കേഡറുകളും ആവർത്തിച്ച് അക്രമപരവും അട്ടിമറിക്കുന്നതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി കണ്ടെത്തി. ഇതിൽ കേരളത്തിലെ കോളേജ് പ്രൊഫസറുടെ കൈ വെട്ടിയ സംഭവവും, മറ്റ് മതസ്ഥരുടെ സംഘടനകളുമായി ബന്ധമുള്ളവരെ കൊലപ്പെടുത്തുക, പ്രമുഖ വ്യക്തികളെയും സ്ഥലങ്ങളെയും ലക്ഷ്യമിട്ട് സ്‌ഫോടകവസ്തുക്കൾ സമ്പാദിക്കുക തുടങ്ങിയവയാണ് പിഎഫ്‌ഐ അംഗങ്ങൾ നടത്തുന്ന അക്രമാസക്തമായ പ്രവൃത്തികളെന്ന് ചൂണ്ടിക്കാട്ടുന്നു.
3. നിരവധി തീവ്രവാദ പ്രവർത്തനങ്ങളും കൊലപാതകങ്ങളും നടത്തിയിട്ടുണ്ട്. സഞ്ജിത്ത് (കേരളം, നവംബർ 2021), വി രാമലിംഗം, (തമിഴ്നാട്, 2019), നന്ദു, (കേരളം, 2021), അഭിമന്യു (കേരളം, 2018), ബിബിൻ (കേരളം, 2017) തുടങ്ങി നിരവധി ആളുകളുടെ കൊലപാതകത്തിൽ കേഡർമാർ ഉൾപ്പെട്ടിട്ടുണ്ട്. , ശരത് (കർണാടക, 2017), ആർ രുദ്രേഷ് (കർണ്ണാടക, 2016), പ്രവീൺ പൂജാരി (കർണാടക, 2016), ശശി കുമാർ (തമിഴ്നാട്, 2016), പ്രവീൺ നെട്ടാരു (കർണാടക, 2022). എന്നീ കൊലപാതകങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു. ക്രിമിനൽ പ്രവർത്തനങ്ങളും ക്രൂരമായ കൊലപാതകങ്ങളും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകർ നടത്തുന്നത് പൊതു സമാധാനം തകർക്കുക, പൊതു മനസിൽ ഭീകര വാഴ്ച സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ്.
4. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയിൽ (ഐസിസ്) ചേർന്ന ചിലരുമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് ബന്ധം. സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കെടുത്തവരുമായും ബന്ധം. നിരോധിത ഭീകര സംഘടനയായ ജമാത്ത്ഉൽമുജാഹിദീൻ ബംഗ്ലദേശുമായും ബന്ധം.
5. ഇന്ത്യക്കകത്തും പുറത്തും നിന്ന് ബാങ്കിംഗ് മാർഗങ്ങളിലൂടെ ധനസമാഹരണം നടത്തി. ഈ ഫണ്ടുകൾ ഒന്നിലധികം അക്കൗണ്ടുകളിലൂടെ സംയോജിപ്പിച്ച് അവ നിയമാനുസൃതമായി കണക്കാക്കുന്നു. ഈ രൂപ ഉപയോഗിച്ച് ഇന്ത്യയിൽ വിവിധ ക്രിമിനൽ, നിയമവിരുദ്ധ, തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ഉപയോഗിക്കുകയും ചെയ്യുന്നു.
6. ആദായനികുതി നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പിഎഫ്‌ഐക്ക് അനുവദിച്ച രജിസ്‌ട്രേഷൻ ആദായനികുതി വകുപ്പ് റദ്ദാക്കി. റിഹാബ് ഇന്ത്യ ഫൗണ്ടേഷന് അനുവദിച്ച രജിസ്‌ട്രേഷനും ആദായ നികുതി വകുപ്പ് റദ്ദാക്കി.
7. ഉത്തർപ്രദേശ്, കർണാടക, ഗുജറാത്ത് സംസ്ഥാന സർക്കാരുകൾ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാൻ ശുപാർശ ചെയ്തു.
നിരോധനം എന്തിന് വേണ്ടി
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും പോഷക സംഘടനകളെയും ഉടൻ നിരോധിച്ചില്ലെങ്കിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സംഘടന അവസരം ഉപയോഗിക്കുമെന്ന് കേന്ദ്ര സർക്കാർ. ഈ പ്രവർത്തനങ്ങളിലേക്ക് സംഘടന കടന്നേക്കുമെന്നത് മുന്നിൽ കണ്ടാണ് നിരോധനം ഏർപ്പെടുത്തിയത്.
1. അട്ടിമറി പ്രവർത്തനങ്ങൾക്കായി ശ്രമിക്കുകയും, അതുവഴി പൊതു ക്രമം തകർക്കുകയും രാജ്യത്തിന്റെ ഭരണഘടനാ സംവിധാനത്തെ തുരങ്കം വയ്ക്കുകയും ചെയ്യും.
2. ഭീകരതയെ അടിസ്ഥാനമാക്കിയുള്ള ഭരണകൂടത്തെ പ്രോത്സാഹിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുക.
3. ദേശവിരുദ്ധ വികാരങ്ങൾ പ്രചരിപ്പിക്കുകയും രാജ്യത്തിനെതിരെ അതൃപ്തി സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിടുന്നു.
4. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും പരമാധികാരത്തിനും ഹാനികരമായ പ്രവർത്തനങ്ങൾ നടത്തും.
സഹോദര സംഘടനകളെ നിരോധിച്ചതെന്തിന് ?
കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ), ഇ എംപവർ ഇന്ത്യ ഫൗണ്ടേഷൻ, കേരള റിഹാബ് ഫൗണ്ടേഷൻ എന്നിവയിലും പിഎഫ്‌ഐയിലെ ചില അംഗങ്ങൾ അംഗങ്ങളാണെന്ന് കണ്ടെത്തിയതായി സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു. ജൂനിയർ ഫ്രണ്ട്, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), നാഷണൽ വിമൻസ് ഫ്രണ്ട് എന്നിവയുടെ പ്രവർത്തനങ്ങളും പിഎഫ്‌ഐ നേതാക്കളാണ് ഏകോപിപ്പിച്ചത്. ഇതാണ് പോഷക സംഘടനകളെ നിരോധിക്കാൻ കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |