തിരുവനന്തപുരം: ഒരു കോടിരൂപ വിലമതിക്കുന്ന എം.ഡി.എം.എയുമായി കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയും വിതരണക്കാരനായ കൂട്ടാളിയും പിടിയിലായി. പെരുങ്കുഴി വിശാഖം വീട്ടിൽ ശബരീനാഥ് (42), അയിരൂർ കളത്തറ നിഷാൻ (29) എന്നിവരെയാണ് റൂറൽ എസ്.പി ഡി. ശിൽപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ കടയ്ക്കാവൂർ മണനാക്ക് നാസ് ഓഡിറ്റോറിയത്തിന് സമീപത്തുനിന്നാണ് 320 ഗ്രാം എം.ഡി.എം.എ സൂക്ഷിച്ചിരുന്ന സ്കൂട്ടർ സഹിതം ഇരുവരും പിടിയിലായത്. കർണാടകയിൽ നിന്ന് എം.ഡി.എം.എയും കഞ്ചാവുമുൾപ്പെടെയുള്ള ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവന്ന് തിരുവനന്തപുത്ത് വിതരണം ചെയ്യുന്ന ശൃംഖലയിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് പെരുങ്കുഴി നാലുമുക്കിൽ സതീശനെന്നയാളെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടയാളാണ് ശബരീനാഥ്. മയക്കുമരുന്ന് കേസിൽ 6 മാസം മുമ്പ് ജയിൽമോചിതനായ ഇയാൾക്കെതിരെ 11 ക്രിമിനൽ കേസുകളുള്ളതായി പൊലീസ് പറഞ്ഞു. പോക്സോ കേസും മയക്കുമരുന്ന് കേസുമുൾപ്പെടെ നാല് കേസുകളിൽ പ്രതിയാണ് നിഷാൻ. കഴിഞ്ഞദിവസം എത്തിച്ച മയക്കുമരുന്ന് ചില്ലറ വില്പനക്കാർക്ക് കൈമാറാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിക്കപ്പെട്ടത്. മയക്കുമരുന്നിന്റെ ഉറവിടത്തെയും വിതരണക്കാരെയും സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി റൂറൽ എസ്.പി വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി റാസിത്ത്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി പ്രശാന്ത്, കടയ്ക്കാവൂർ സി.ഐ അജേഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |