തിരുവനന്തപുരം: എന്താണ് കാര്യവട്ടത്ത് റൺസ് ഒഴുകുന്ന പിച്ചാണെന്നോക്കെ കേട്ടല്ലോ.. ഇന്നലെ നടന്ന ദക്ഷിണാഫ്രിക്കാ- ഇന്ത്യ ട്വന്റി-20 മത്സരത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ താരമായത് കൊഹ്‌ലിയോ, രോഹിത് ശർമയോ ആയിരുന്നില്ല. അത് പിച്ചും അതൊരുക്കിയ ക്യുറേറ്ററുമായിരുന്നു. 180 ന് മുകളിൽ റണ്ണൊഴുകുന്ന ബാറ്റിംഗ് വിക്കറ്റ് ഒരുക്കിയ ക്യൂറേറ്ററെ ഒന്ന് കാണിച്ചു തരുന്നവർക്ക് ലൈഫ് ടൈം സെറ്റിൽമെന്റ് എന്നു തുടങ്ങിയ എണ്ണിയാൽ ഒടുങ്ങാത്ത ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.
ക്യുറേറ്ററിന്റെ വാക്ക് വിശ്വസിച്ച് സിക്സറുകളുടെ മാലപ്പടക്കം പ്രതീക്ഷിച്ച് കാര്യവട്ടം സ്റ്റേഡിയത്തിലെത്തിയ കാണികൾ ഒന്നടങ്കം നിസംഗരാവുന്ന കാഴ്ചയ്ക്കാണ് ഇന്നലെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയം സാക്ഷിയായത്. പേസ് ബൗളർമാർക്ക് ആവശ്യത്തിലേറെ സ്വിംഗ് നൽകുന്ന കാഴ്ചയായിരുന്നു ഇന്നലെ കണ്ടത്.കില്ലർ മില്ലറും ഐഡൻ മാർക്രവും ക്വിന്റൻ ഡികോക്കും റിലി റൂസോയും അടങ്ങുന്ന വമ്പനടിക്കാരുടെ സൗത്ത് ആഫ്രിക്കൻ നിര ചീട്ടുകൊട്ടാരം പോലെ തകർന്നു. തുടരെ തുടരെ വിക്കറ്റ് വീണതോടെ എതിർ ടീം റൺസെടുക്കാൻ പ്രാർത്ഥിക്കുന്ന കാണികളെയാണ് കണ്ടത്.
കേശവ് മഹാരാജും ഐഡൻ മാർക്രവും അടിക്കുന്ന ഓരോ ബൗണ്ടറിക്കും കാണികൾ ആർത്തിരമ്പി. അർദ്ധ സെഞ്ച്വറിക്ക് തൊട്ടരികെ മഹാരാജ് വീണെങ്കിലും ആ പോരാട്ട വീര്യത്തിന് കൈയടിച്ചാണ് മഹാരാജിനെ കാണികൾ പവലിയനിലേക്ക് യാത്രയാക്കിയത്.കൃത്യം 8.38ന് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ് അവസാനിച്ചു. അഞ്ചു സിക്സും ഒമ്പതു ഫോറും അടക്കമായിരുന്നു ദക്ഷിണാഫ്രിക്കയുടെ 106 റൺസ്. ഐഡൻ മാർക്രം മൂന്ന് ഫോറും ഒരു സിക്സും പറത്തിയപ്പോൾ അഞ്ചു ഫോറും രണ്ടു സിക്സും കേശവ് മഹരാജും നേടി.
ഇൻസ്വിംഗർ ഔട്ട് സ്വിംഗർ
പിച്ചിൽ നിന്ന് നല്ല ബൗൺസും സ്വിംഗും ലഭിച്ചത് ഇന്ത്യൻ പേസർമാരെ കൂടുതൽ അപകടകാരികളാക്കി. പരിക്കിന്റെ ഇടവേളയ്‌ക്ക് ശേഷം ടീമിലെത്തിയ ദീപക് ചഹാർ പെട്ടെന്ന് തന്നെ താളം കണ്ടെത്തിയതിന് ഉദാഹരണമായിരുന്നു ദക്ഷിണാഫ്രിക്കൻ ക്യാപ്ടന്റെ വിക്കറ്റ്. ദീപക് ചഹാറിന്റെ ഉഗ്രൻ ഇൻസ്വിംഗറിന് ബാവുമയ്‌ക്ക് മറുപടിയുണ്ടായിരുന്നില്ല. പിന്നെ 23കാരൻ അർഷദീപിന്റെ ഉൗഴമായിരുന്നു. അലസമായ ഷോട്ടിന് ശ്രമിച്ച ഡി.കോക്ക് പെട്ടെന്ന് കൂടാരം കയറി. ബാറ്റിലുരസിയ പന്ത് വിക്കറ്റിലിടിക്കുകയായിരുന്നു. തുടർന്ന് രണ്ടാം ഓവറിന്റെ അവാസന പന്തിന് മുൻപ് രണ്ടു ബോളും വൈഡായി. തൊട്ടടുത്ത മനോഹരമായൊരു ഔട്ട് സ്വിംഗറിൽ റിലി റൂസോയെ വിക്കറ്റ് കീപ്പർ പന്തിന്റെ കൈയിലെത്തിച്ചു അർഷദീപ്.പിന്നാലെ ക്രീസിലെത്തിയ കില്ലർ മില്ലർ കണ്ണിമ ചിമ്മുമ്പോഴേക്കും അതിവേഗ ഇൻസ്വിംഗർ മിഡിൽ സ്റ്റമ്പ് തെറിപ്പിച്ചു. എട്ട് ഓവർ പൂർത്തിയാകുമ്പോഴേക്കും ആദ്യ വിക്കറ്റ് നേടിയ ദീപക് ചഹാറിന്റെ സ്പെൽ ക്യാപ്ടൻ രോഹിത് ശർമ പൂർത്തിയാക്കിയതും പിച്ചിൽ നിന്ന് ലഭിച്ച സഹായം കണക്കിലെടുത്തായിരുന്നു. തുടർന്നെത്തിയ അശ്വിനും അക്സർ പട്ടേലും പിച്ചിന്റെ ആനുകൂല്യം നന്നായി മുതലെടുത്തു.അതേസമയം 19ാം ഓവറിൽ അർഷദീപ് 17 റൺസ് വഴങ്ങിയതോടെയാണ് ദക്ഷിണാഫ്രിക്ക നൂറ് കടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |