■സർക്കാർ നടപടിയെടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണ മേഖലയിലേക്ക് തൊഴിലാളികൾക്കും ജീവനക്കാർക്കും തടസങ്ങളില്ലാതെ പ്രവേശിക്കാൻ ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. തുറമുഖ നിർമ്മാണത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയായ ഹോവേ എൻജിനിയറിംഗ് പ്രൊജക്‌ട്‌സും നൽകിയ ഹർജികളിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ നിർദ്ദേശം .
നേരത്തെ പൊലീസ് സംരക്ഷണത്തിന് ഇടക്കാല ഉത്തരവ് നൽകിയിരുന്നു. ഇന്നലെ ഹർജി വീണ്ടും പരിഗണനയ്ക്ക് വന്നപ്പോൾ ,വാഹനങ്ങൾ കടന്നുപോകുന്നതിന്
തടസങ്ങളില്ലെന്ന് സർക്കാരിനുവേണ്ടി സ്റ്റേറ്റ് അറ്റോർണി വിശദീകരിച്ചു. മതിയായ നടപടികൾ പൊലീസ് സ്വീകരിക്കുന്നുണ്ടെന്നും അറിയിച്ചു.എന്നാൽ, കഴിഞ്ഞ 43 ദിവസമായി നിർമ്മാണം തടസപ്പെട്ടിരിക്കുകയാണെന്നും വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയാത്തതരത്തിലാണ് റോഡിൽ സമരപ്പന്തൽ നിർമ്മിച്ചിരിക്കുന്നതെന്നും ഹർജിക്കാർ വാദിച്ചു. സമാധാനപരമായ രീതിയിലാണ് സമരമെന്ന് സമരക്കാർ വിശദീകരിച്ചെങ്കിലും,. പൊതുവഴി തടസപ്പെടുത്തി എങ്ങനെയാണ് സമാധാനപരമായി സമരം ചെയ്യുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. പൊലീസ് സംരക്ഷണം നൽകണമെന്ന ഉത്തരവ് നടപ്പാക്കിയോയെന്നും ആരാഞ്ഞു.
ഹർജി ഏഴിനു വീണ്ടും പരിഗണിക്കും.പൊലീസ് സംരക്ഷണ ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് സർക്കാരിനെതിരെ അദാനി ഗ്രൂപ്പ് നൽകിയ കോടിയലക്ഷ്യ ഹർജിയും സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |