തിരുവനന്തപുരം: ജീവിതവഴിയിൽ വിധിയുയർത്തിയ വെല്ലുവിളികളെ ധീരമായി മറികടന്ന് ദേശീയ ഗെയിംസിൽ സ്കേറ്റ് ബോർഡിംഗ് പാർക്ക് വിഭാഗത്തിൽ വിദ്യാ ദാസെന്ന പതിന്നാലുകാരി നേടിയ സ്വർണത്തിന് വജ്രത്തിളക്കമാണ്. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നുള്ള വിദ്യയ്ക്ക് സ്വന്തമായി വീടുപോലുമില്ല. അമ്മ വേണി മറ്ര് വീടുകളിൽ ജോലിയ്ക്ക് പോയികിട്ടുന്ന പണം കൊണ്ടാണ് വിദ്യയുടേയും സഹോദരങ്ങളായ റിയയുടേയും ക്രൈസണിന്റേയും പഠനവും മറ്റ് ദൈനംദിന ചെലവുകളും നടക്കുന്നത്. അമ്മൂമ്മയോടൊപ്പം വാടക വീട്ടിലാണ് ഇവരുടെ താമസം.
സെബാസ്റ്റ്യൻ ഇന്ത്യൻ സോഷ്യൽ പ്രൊജക്ട് എന്ന എൻ.ജി.ഒയുടെ കീഴിലുള്ള കോവളം സ്കേറ്റ് ക്ലബിലൂടെയാണ് അഞ്ച് വർഷം മുൻപ് വിദ്യ സ്കേറ്റിംഗിലേക്ക് വരുന്നത്. വിദ്യയ്ക്ക് സ്കേറ്രിംഗിന് ആവശ്യമായ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സഹായങ്ങൾ ചെയ്തു കൊടുക്കുന്നത് ഇവരാണ്. ക്ലബിലെ വിനീത് വിജയന്റെ കീഴിലാണ് പരിശീലനം. നേരത്തെ ശനിയും ഞായറും രാവിലെ 11 മുതൽ 3വരെയായിരുന്നു പരിശീലനം. ദേശീയ ഗെയിംസിനോട് അനുബന്ധിച്ച് ഒരു മാസം എല്ലാദിവസവും രാവിലെയും വൈകിട്ടും നാല് മണിക്കൂറോളം പരിശീലിച്ചു.
പരിമിതികൾ കാരണം പലപ്പോഴും കട വരാന്തയിൽ മറ്റും പരിശീലിക്കേണ്ടി വന്നിട്ടുണ്ട്. രണ്ട് തവണ ദേശീയ ചാമ്പ്യനുമായിട്ടുണ്ട് വെങ്ങാനൂർ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യർത്ഥിയായ വിദ്യ. വിദ്യയുടെ സഹോദരങ്ങളും കോവളം സ്കേറ്റ് ക്ലബിൽ പരിശലിക്കുന്നുണ്ട്. ഇന്ന് സ്ട്രീറ്റ് വിഭാഗത്തിലും വിദ്യ മത്സരിക്കാനിറങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |