തുടക്കം 22ന് പുറ്റടിയിൽ
കൊച്ചി: ജൈവകൃഷിയിലൂടെ ഉത്പാദിപ്പിച്ചതും കൃത്രിമനിറം ഉൾപ്പെടെ മായമില്ലാത്തതുമായ ഏലക്കായയുടെ പ്രത്യേക ഇ-ലേലത്തിന് സ്പൈസസ് ബോർഡ് തുടക്കമിടുന്നു. ബോർഡിന്റെ ലാബോറട്ടറിയിൽ പരിശോധിച്ച് മികവ് ഉറപ്പാക്കിയ ഏലക്കയാണ് ലേലത്തിന് വയ്ക്കുക. ആദ്യലേലം 22ന് ഇടുക്കി പുറ്റടിയിലെ ഇ-ലേല കേന്ദ്രത്തിൽ നടക്കും.
അപകടകരമായ കീടനാശിനികൾ തളിക്കാത്തതും കൃത്രിമ നിറങ്ങൾ ചേർക്കാത്തതുമായ ഏലക്കായ്ക്ക് പ്രിയം വർദ്ധിച്ച സാഹചര്യത്തിലാണ് പ്രത്യേക ഇ-ലേലം ഒരുക്കുന്നതെന്ന് സ്‌പൈസസ് ബോർഡ് വൃത്തങ്ങൾ പറഞ്ഞു. ഇതിനുള്ള ആദ്യ ഏലക്കായ പരിശോധന 7, 8 തീയതികളിൽ നടക്കും. ഇവയിൽ നിന്ന് തിരഞ്ഞെടുക്കുന്നവ 22ന് ലേലം ചെയ്യും.
പരീക്ഷണാടിസ്ഥാനത്തിലുള്ള ലേലം വിജയിച്ചാൽ എല്ലാമാസവും അവസാന ശനിയാഴ്ച നടത്തും. പ്രത്യേക ഇ-ലേലത്തിൽ പുറ്റടിക്ക് പുറമെ തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിൽ നിന്നും തത്സമയം വ്യാപാരികൾക്ക് പങ്കെടുക്കാം.
വേണ്ട കൃത്രിമനിറങ്ങൾ
സംയോജിത കീടനിയന്ത്രണ സംവിധാനം ഉപയോഗിച്ചുള്ള ഏലക്കൃഷി വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടാണ് പ്രത്യേക ലേലം. ഏലത്തിന് പച്ചനിറം ലഭിക്കാൻ കൃത്രിമനിറങ്ങൾ ചേർക്കുന്നത് ഒഴിവാക്കാനും കഴിയും.
കൃത്രിമനിറങ്ങൾ, ആറുതരം കീടനാശിനികൾ എന്നിവ കൃഷിയിലോ ഏലക്കായ സംസ്കരണത്തിലോ ഉപയോഗിച്ചിട്ടുണ്ടോയെന്ന പരിശോധനയാണ് നടത്തുക. പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തുന്ന ഏലക്കായ മാത്രമാകും ലേലത്തിന് വയ്ക്കുക. ഇതുവഴി ശരിയായ കാർഷികരീതിക്ക് കർഷകരെ പ്രേരിപ്പിക്കാനും കഴിയും.
കയറ്റുമതി സാദ്ധ്യത
കീടനാശിനിയില്ലാതെ സ്വഭാവിക കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന ഏലം ഉൾപ്പെടെ സുഗന്ധവ്യഞ്ജനങ്ങൾക്ക് വിദേശത്ത് ആവശ്യക്കാർ വർദ്ധിച്ചിട്ടുണ്ട്. ഗ്വാട്ടിമാല ഉൾപ്പെടെ രാജ്യങ്ങൾ ഗുണമേന്മ കുറഞ്ഞ ഏലക്കായ കയറ്റുമതി നടത്തുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സുസ്ഥിര വിപണി ഉറപ്പിക്കാനും കയറ്റുമതി ഉയർത്താനും പ്രത്യേക ലേലം സഹായിക്കുമെന്ന് ബോർഡ് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |