ചെന്നൈ: അന്തരിച്ച മുതിർന്ന സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തി കണ്ട് അനുശോചനം അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കോടിയേരി ബാലകൃഷ്ണന്റെ വിയോഗ വാർത്ത പുറത്തു വന്ന് അധിക സമയം കഴിയുന്നതിന് മുൻപ് തന്നെ അപ്പോളോ ആശുപത്രിയിലെത്തിയ സ്റ്റാലിൻ, അനുശോചന കുറിപ്പ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി പങ്കു വെയ്ക്കുകയും ചെയ്തു.
"സി പി എം പോളിറ്റ് ബ്യൂറോ അംഗവും മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾ അർപ്പിച്ചു. ആർക്കും വഴങ്ങാത്ത പ്രകൃതക്കാരനായ അദ്ദേഹം 1975ലെ അടിയന്തരാവസ്ഥക്കാലത്ത് മിസ നിയമപ്രകാരം ജയിൽവാസം അനുഭവിച്ച നേതാവായിരുന്നു, അദ്ദേഹത്തിന്റെ കുടുംബത്തിനും സി പി എം സഖാക്കൾക്കും എന്റെ അനുശോചനം അറിയിക്കുന്നു"- സ്റ്റാലിൻ ഫേസ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരത്ത് നടന്ന 24-ാമത് സി പി ഐ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചതിന് ശേഷം ഇന്ന് വൈകുന്നേരമാണ് സ്റ്റാലിൻ തിരികെ ചെന്നൈയിലെത്തി ചേർന്നത് . എങ്കിലും മരണവാർത്ത അറിഞ്ഞ ഉടനെ തന്നെ അപ്പോളോ ആശുപത്രിയിലെത്തി ചേരുകയായിരുന്നു. വിശാല പ്രതിപക്ഷത്തിന്റെ ഭാഗമായി കേരളത്തിലെ ഇടത്പക്ഷത്തോട് അനുഭാവ നിലപാട് സ്വീകരിച്ച സ്റ്റാലിൻ, 23-ാം പാർട്ടി കോൺഗ്രസ് വേദിയിൽ കോടിയേരി ബാലകൃഷ്ണനിൽ നിന്ന് ഉപഹാരമേറ്റ് വാങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |