കൊച്ചി: യൂണിഫൈഡ് പേമെന്റ്‌സ് ഇന്റർഫേസ് (യു.പി.ഐ) വഴിയുള്ള പണമിടപാടുകൾ സെപ്തംബറിൽ 11 ലക്ഷം കോടി രൂപ കവിഞ്ഞെന്ന് നാഷണൽ പേമെന്റ്‌സ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ (എൻ.പി.സി.ഐ) റിപ്പോർട്ട് വ്യക്തമാക്കി. ആഗസ്‌റ്റിലെ 10.73 ലക്ഷം കോടി രൂപയിൽ നിന്ന് 11.16 ലക്ഷം കോടി രൂപയായാണ് വർദ്ധന.
യു.പി.ഐ ഇടപാടുകളുടെ എണ്ണം ആഗസ്‌റ്റിലെ 657.9 കോടിയിൽ നിന്ന് കഴിഞ്ഞമാസം മൂന്നു ശതമാനം ഉയർന്ന് 678 കോടിയിലെത്തി. ജൂലായിൽ യു.പി.ഐ ഇടപാടുകൾ 628 കോടിയും മൂല്യം 10.28 ലക്ഷം കോടി രൂപയുമായിരുന്നു. അതിവേഗവും സുരക്ഷിതമായും പണംകൈമാറാമെന്നതാണ് യു.പി.ഐക്ക് വൻ സ്വീകാര്യത ലഭിക്കാൻ കാരണം.
ബാങ്ക് അക്കൗണ്ടുകൾ തമ്മിലെ തത്സമയ പണംകൈമാറ്റ സൗകര്യമായ ഇന്റർബാങ്ക് പേമെന്റ് സർവീസുകളുടെ (ഐ.എം.പി.എസ്) എണ്ണം ആഗസ്‌റ്റിലെ 46.69 കോടിയിൽ നിന്ന് കഴിഞ്ഞമാസം 46.27 കോടിയായി കുറഞ്ഞു. ജൂലായിൽ 46.03 കോടിയായിരുന്നു. ആധാർ നമ്പർ അധിഷ്‌ഠിത പേമെന്റ് സൗകര്യമായ ആധാർ എനേബിൾഡ് പേമെന്റ് സർവീസുകളുടെ (എ.ഇ.പി.എസ്) 10.56 കോടിയിൽ നിന്ന് 10.26 കോടിയായും താഴ്‌ന്നു. 11 കോടിയായിരുന്നു ജൂലായിൽ.
അതിവേഗം, സുരക്ഷിതം
സുരക്ഷിതമായി ഉടൻ പണംകൈമാറാമെന്നതാണ് യൂണിഫൈഡ് പേമെന്റ്‌സ് ഇന്റർഫേസ് (യു.പി.ഐ) സേവനത്തിന്റെ പ്രത്യേകത. ഗൂഗിൾപേ, ഫോൺപേ, ആമസോൺപേ, ഫ്രീചാർജ്, മൊബിക്വിക്ക് എന്നിവയാണ് ഈരംഗത്തെ പ്രമുഖ സേവനദാതാക്കൾ.
എസ്.ബി.ഐ., എച്ച്.ഡി.എഫ്.സി ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, യൂണിയൻ ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് ഇടപാടുകാരാണ് യു.പി.ഐ സൗകര്യം ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
യു.പി.ഐ മൂല്യക്കുതിപ്പ്
(കഴിഞ്ഞമാസങ്ങളിലെ ഇടപാട് മൂല്യം - ലക്ഷം കോടിയിൽ)
ഏപ്രിൽ : ₹9.83
മേയ് : ₹10.41
ജൂൺ : ₹10.14
ജൂലായ് : ₹10.62
ആഗസ്‌റ്റ് : ₹10.73
സെപ്തംബർ : ₹11.16
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |