ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ സമവായം വേണമെന്നും, മത്സരം ഒഴിവാക്കണമെന്നും ശശി തരൂരിനോട് അഭ്യർത്ഥിച്ചതായി എതിർ സ്ഥാനാർത്ഥി മല്ലികാർജ്ജുൻ ഖാർഗെ വെളിപ്പെടുത്തി. മുതിർന്ന നേതാക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ പത്രിക നൽകിയതെന്നും, പ്രചാരണത്തിന് തുടക്കം കുറിച്ച ശേഷം വാർത്താസമ്മേളനത്തിൽ ഖാർഗെ പറഞ്ഞു.
തന്റെ സ്ഥാനാർത്ഥിത്വത്തോടെ,പാർട്ടിയിലെ ജി- 23 വിഭാഗം ഇല്ലാതായി. അദ്ധ്യക്ഷ സ്ഥാനത്തേക്ക് സമവായ സ്ഥാനാർത്ഥി ഉണ്ടാകുന്നതാണ് കൂടുതൽ നല്ലതെന്ന് ശശി തരൂരിനോട് പറഞ്ഞിരുന്നു. മുതിർന്ന സഹപ്രവർത്തകർ തന്നോട് സ്ഥാനാർത്ഥിയാകാൻ ആവശ്യപ്പെട്ടതാണ്. ഇത് ആർക്കുമെതിരല്ല. കോൺഗ്രസ് പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. തരൂർ പറയുന്ന മാറ്റങ്ങൾ പാർട്ടിയിൽ നടപ്പാകണമെങ്കിൽ വോട്ടർമാരായ പ്രതിനിധികളും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയും തീരുമാനിക്കണം.
തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയെ ശക്തിപ്പെടുത്താൻ തരൂരുമായി ഒന്നിച്ച് പ്രവർത്തിക്കും. ദളിതനായല്ല, കോൺഗ്രസ് നേതാവായാണ് മത്സരിക്കുന്നത്. ഇനി പോരാട്ടം ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെയാണ്. കോൺഗ്രസുകാർക്കിടയിലല്ല. ഒന്നിച്ച് പ്രവർത്തിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. ജി 23 നേതാക്കൾ തന്നെ പിന്തുണയ്ക്കാനുള്ള കാരണമിതാണ്.
മഹാത്മാഗാന്ധിയുടെയും ലാൽ ബഹദൂർ ശാസ്ത്രിയുടെയും ജന്മദിനത്തിൽ പ്രചാരണം തുടങ്ങാനായതിൽ സന്തോഷമുണ്ട്. പ്രചാരണത്തിൽ സഹായിക്കാൻ ഗൗരവ് വല്ലഭ്, ദീപേന്ദർ. എസ്. ഹൂഡ, സയ്യിദ് നസീർ ഹുസൈൻ എന്നിവർ ഔദ്യോഗിക വക്താവ് സ്ഥാനം രാജിവച്ചെന്നും ഖാർഗെ അറിയിച്ചു.
ഖാർഗെയ്‌ക്ക് മാറ്റം സാദ്ധ്യമാവില്ല: തരൂർ
മല്ലികാർജ്ജുൻ ഖാർഗെയെപ്പോലൊരു നേതാവിന് കൊണ്ടുവരാൻ കഴിയാത്ത മാറ്റത്തിന്റെ പ്രതിനിധിയാണ് താനെന്ന് നാഗ്പൂരിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത ശശി തരൂർ പറഞ്ഞു. മത്സരത്തിൽ നിന്ന് പിൻമാറില്ല. സ്ഥാനാർത്ഥികളായ തങ്ങൾ ശത്രുക്കളല്ല. ഇതു യുദ്ധവുമല്ല. മുതിർന്ന നേതാവായ ഖാർഗെയെ ബഹുമാനിക്കുന്നു. പക്ഷേ ഇത് പാർട്ടിയുടെ ഭാവിക്കായുള്ള വോട്ടെടുപ്പാണ്. ഗാന്ധി കുടുംബം ഒഴികെയുള്ള മൂന്ന് മുൻനിര നേതാക്കളിലൊരാളായതിനാൽ വലിയ മാറ്റം കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിയില്ല. പാർട്ടി പ്രവർത്തകരുടെ പ്രതീക്ഷകൾക്കനുസരിച്ച് താൻ മാറ്റം കൊണ്ടുവരുമെന്നും തരൂർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |