മയാമി: യു.എസിൽ ഇയാൻ കൊടുങ്കാറ്റിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 77 ആയി. അമേരിക്കയുടെ ചരിത്രത്തിലെ ശക്തമായ കാറ്റുകളിലൊന്നായ ഇയാൻ ഫ്ലോറിഡയിലും സൗത്ത് കാരലൈനയിലും കനത്ത നാശം വിതച്ച ശേഷം ശക്തി കുറഞ്ഞ് ന്യൂയോർക്ക്, ന്യൂജേഴ്സി, വാഷിംഗ്‌ടൺ ഡിസി അടക്കമുള്ള വടക്കൻ മേഖലയുടെ ദിശയിലേക്കാണ് സഞ്ചരിക്കുന്നത്.
ഫ്ലോറിഡയിൽ മാത്രം 73 പേർ മരിച്ചെന്നാണ് കണക്ക്. മറ്റുള്ളവ നോർത്ത് കാരലൈനയിലാണ്. ഇയാൻ വരുത്തിയ കെടുതികൾ വിലയിരുത്താൻ യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യം ജിൽ ബൈഡനും ഈ ആഴ്ച ഫ്ലോറിഡ സന്ദർശിക്കും.
ഇന്ന് പോർട്ട റീകോയിലെത്തുന്ന ബൈഡൻ ബുധനാഴ്ചയാണ് ഫ്ലോറിഡ സന്ദർശിക്കുക. പോർട്ട റീകോയിൽ കഴിഞ്ഞ മാസം ഫിയോണ എന്ന ചുഴലിക്കാറ്റ് വീശിയടിച്ചിരുന്നു. ഫ്ലോറിഡയിൽ വൈദ്യുതി, വൈഫൈ സംവിധാനങ്ങൾക്ക് തടസം നേരിടുന്നുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച ഫ്ലോറിഡയിൽ മണിക്കൂറിൽ 241 കിലോമീറ്റർ വേഗതയിൽ നിലംതൊട്ട ഇയാൻ പിന്നീട് വേഗത കുറഞ്ഞ് സൗത്ത് കാരലൈന, നോർത്ത് കാരലൈന, വിർജീനിയ എന്നിവിടങ്ങളിലൂടെ നീങ്ങുകയും ശക്തമായ മഴയും വെള്ളപ്പൊക്കവും സൃഷ്ടിക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |