തിരുവനന്തപുരം: ഗവർണറുടെ വിരട്ടലിൽ ഭയന്ന് കേരള വി.സി സെനറ്റ് യോഗം വിളിച്ചെങ്കിലും പുതിയ വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കാതിരിക്കാനാവും ശ്രമം. ഇതിനുള്ള പ്രധാനതന്ത്രം ക്വോറം തികയ്ക്കാതിരിക്കലാണ്. 102അംഗങ്ങളുള്ള സെനറ്റിൽ ക്വോറം തികയാൻ അഞ്ചിലൊന്ന് അംഗങ്ങൾ വേണം. 21പേരുണ്ടെങ്കിൽ യോഗം നടത്താം. ഇത്രയും പേരെ എത്തിക്കാതിരിക്കാനാവും ശ്രമം. എന്നാൽ, യു.ഡി.എഫിന്റെ പത്തംഗങ്ങളും എക്സ് ഒഫിഷ്യോ അംഗങ്ങളായ 6 ഐ.എ.എസുകാരും ഗവർണർ നാമനിർദ്ദേശം ചെയ്ത 14 പ്രമുഖരും പങ്കെടുത്താൽ തന്ത്രം പാളും. ചാൻസലറുടെ നിർദ്ദേശപ്രകാരം വിളിക്കുന്ന യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ തന്റെ പ്രതിനിധികളെ പിൻവലിക്കാൻ ഗവർണർക്ക് അധികാരമുണ്ട്. മാത്രമല്ല, യു.ഡി.എഫ് അംഗങ്ങൾ സെർച്ച് കമ്മിറ്റി പ്രതിനിധിയെ നിർദ്ദേശിച്ചാൽ അത് അംഗീകരിക്കപ്പെടുകയും ചെയ്യും.
സെനറ്റ് വിളിക്കേണ്ടത് വി.സിയുടെ ഉത്തരവാദിത്വമാണ്. സർവകലാശാലാ തലവനായ തന്റെ ആവർത്തിച്ചുള്ള നിർദ്ദേശം അവഗണിച്ച് സെനറ്റ് വിളിക്കാതിരുന്നത് ഗുരുതരമായ കൃത്യവിലോപമായി കണക്കാക്കി വി.സിയെ സസ്പെൻഡ് ചെയ്യാനോ പുറത്താക്കാനോ ഗവർണർക്ക് കഴിയുമായിരുന്നു. ഈ സാഹചര്യമൊഴിവാക്കാനാണ് 11ന് സെനറ്റ് വിളിച്ചത്.
സർവകലാശാലയുമായി നേരിട്ട് ബന്ധമില്ലാത്ത അക്കാഡമിക് വിദഗ്ദ്ധനെയാണ് യു.ജി.സി ചട്ടപ്രകാരം സെർച്ച് കമ്മിറ്റി പ്രതിനിധിയാക്കേണ്ടത്. യോഗംചേർന്നാൽ സെർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയുടെ പേര് നിർദ്ദേശിക്കുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ പറഞ്ഞു. നിലവിലെ വി.സി ഡോ.വി.പി. മഹാദേവൻ പിള്ളയുടെ കാലാവധി 24ന് അവസാനിക്കും.
വൈസ്ചാൻസലർ, പ്രോ വൈസ്ചാൻസലർ എന്നിവർ യോഗത്തിൽ പങ്കെടുത്തേ മതിയാവൂ. ഉന്നതവിദ്യാഭ്യാസം, ധനകാര്യം, ഐ.ടി സെക്രട്ടറിമാരും കോളേജ് വിദ്യാഭ്യാസം, പൊതു വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം എന്നിവയുടെ ഡയറക്ടർമാരുമാണ് എക്സ് ഒഫിഷ്യോ അംഗങ്ങൾ. സെക്രട്ടറിമാർക്ക് അസൗകര്യമാണെങ്കിൽ ജോയിന്റ് സെക്രട്ടറിമാരെ അയയ്ക്കാം. സാഹിത്യം, വ്യവസായം, ഗവേഷണം തുടങ്ങി വിവിധ മേഖലകളിലെ 14 പ്രമുഖർ, നാല് വിദ്യാർത്ഥികൾ എന്നിവരാണ് ഗവർണർ നാമനിർദ്ദേശം ചെയ്തവർ. വകുപ്പുമേധാവികൾ, ഡീനുമാർ എന്നിങ്ങനെ 11 പേരുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |