ആലപ്പുഴ : പെറ്റി കേസുകളുടെ പ്രതിദിന 'ടാർഗറ്റ്' കൂട്ടി നൽകിയതോടെ ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിലെ അന്വേഷണം ഇഴയുന്നതായി ആക്ഷേപം. ഓരോ സ്റ്റേഷനിലും പ്രതിദിനം 30 പെറ്റി കേസുകളെങ്കിലും ചാർജ് ചെയ്യണമെന്നാണ് ഉന്നതങ്ങളിൽ നിന്ന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ടാർഗറ്റിലും കൂടുതൽ കേസുകൾ ചാർജ് ചെയ്ത് മേലുദ്യോഗസ്ഥരുടെ പ്രശംസ പിടിച്ചു പറ്റാൻ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ ശ്രമിക്കുമ്പോൾ, അക്രമം, മോഷണം, മോഷണശ്രമം ഉൾപ്പെടെയുള്ള കേസുകളിലെ അന്വേഷണം ഇഴയുകയാണ്. പ്രതിമാസം രജിസ്റ്റർ ചെയ്യുന്ന ക്രിമിനൽ കേസുകളിൽ 50 ശതമാനത്തിൽ പോലും പ്രതികളെ കണ്ടെത്താൻ കഴിയുന്നില്ല. സി.സി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകൾക്ക് സാദ്ധ്യതയേറെയായിട്ടും കുറ്റവാളികളെ പിടികൂടാൻ പൊലീസിന് കഴിയാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വാഹന പരിശോധനയുടെ തിരക്കുകളിൽ നിന്ന് മോചിതമാകാൻ കഴിയാത്തതാണെന്ന് ഉദ്യോഗസ്ഥർ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്.മോഷണ കേസുകളിലെ പ്രതികളെ കണ്ടെത്താൻ പോലും സമയമില്ലെന്നതാണ് വസ്തുത.
. ഇപ്പോൾ ഒരു സ്റ്റേഷൻ പരിധിയിൽ പ്രതിദിനം 40നും 50നും ഇടയിൽ പെറ്റി കേസുകൾ ചാർജ് ചെയ്യുന്നുണ്ട്. കേസിന്റെ സ്വഭാവം അനുസരിച്ച് 30000രൂപ വരെ പിഴ ഈടാക്കും. ദേശീയപാതയ്ക്ക് ഏറ്റവും ദൈർഘ്യമുള്ള ജില്ലകളിലൊന്നായ ആലപ്പുഴയിൽ ഹൈവേ പൊലീസിന് ലഭിച്ചിരിക്കുന്ന പ്രതിദിന പെറ്റി കേസ് ടാർഗറ്റ് 150 ആണ്. ക്രിമിനൽ കേസുകളുടെ അന്വേഷണം ഇഴയുന്നതിനെപ്പറ്റി ചോദിച്ചാൽ, സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥരുടെ അംഗബലം കുറവെന്ന പതിവ് പല്ലവിയാണ് കേൾക്കുക.
ജില്ലയിൽ
36 പൊലീസ് സ്റ്റേഷനുകൾ
4 ഹൈവേ പൊലീസ് യൂണിറ്റുകൾ
ദിവസേന ചാർജ് ചെയ്യുന്ന കേസുകൾ
പെറ്റി കേസുകൾ................................ 1600
പെറ്റികേസുകളിലെ വരുമാനം........ 70 ലക്ഷം (മാസം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |