അമ്പലപ്പുഴ: ഹൃദയ ഭിത്തിയുടെ ജനിതക തകരാർ മൂലം ശ്വാസകോശത്തിൽ ഗുരുതര രോഗം ബാധിച്ച ഏഴു വയസുകാരിക്ക് ആലപ്പുഴ മെഡി. ആശുപത്രിയിൽ ആദ്യമായി നടത്തിയ അപൂർവ ശസ്ത്രക്രിയയിലൂടെ പുനർജൻമം. ഓച്ചിറ കാപ്പിൽ വിഷ്ണു ഭവനിൽ ആന്റണി- വിദ്യ ദമ്പതികളുടെ മകൾ ആത്മീയ ആന്റണിക്കാണ് ജീവിതം തിരികെ ലഭിച്ചത്.
കുട്ടിക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെട്ടിരുന്നു.തടർന്നാണ് രക്ഷാകർത്താക്കൾ മെഡി. ആശുപത്രിയിൽ എത്തിയത്. ഇവിടെ നടത്തിയ പരിശോധനയിൽ കുട്ടിക്ക് ശ്വാസകോശത്തിൽ ഗുരുതര അണുബാധ കണ്ടെത്തി. ഇത് രക്തക്കുഴലുകളുടെ സമ്മർദ്ദത്തിനു കാരണമാകുന്നുവെന്നും ഡോക്ടർമാർക്ക് ബോദ്ധ്യമായി. പിന്നീട് കാർഡിയോ തൊറാസിക് വിഭാഗത്തിൽ വകുപ്പ് മേധാവി പ്രൊഫ. ഡോ. രതീഷ് രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നാല് മണിക്കൂർ നീണ്ട അപൂർവ ശസ്ത്രക്രിയ നടത്തി. ഹൃദയത്തിന്റെ പുറത്ത് ആവരണം വച്ചാണ് രക്തക്കുഴലുകളുടെ തകരാർ പരിഹരിച്ചത്. ആരോഗ്യ ഇൻഷുറൻസ് കാർഡില്ലാതിരുന്ന കുടുംബത്തിന് സൂപ്രണ്ടിന്റെ പ്രത്യേക ഇടപെടലിലൂടെ കാരുണ്യ പദ്ധതിയിലുൾപ്പെടുത്തി ചികിത്സാ ആനുകൂല്യം ലഭ്യമാക്കുകയായിരുന്നു.
സ്വകാര്യ ആശുപത്രികളിൽ 4 ലക്ഷത്തിലധികം ചെലവ് വരുന്ന ശസ്ത്രക്രിയയ്ക്ക് ഒരു രൂപ പോലും ഇവർക്ക് ചെലവായില്ല. ഇത്രയും സങ്കീർണമായ ശസ്ത്രക്രിയ കുട്ടികളിൽ വിജയകരമായി നടത്തുന്നത് ആശുപത്രിയിൽ ആദ്യമാണ്. മകളെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടു വന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള എല്ലാവർക്കും നന്ദിയുണ്ടെന്ന് പിതാവ് ആന്റണി പറഞ്ഞു. അസോ. പ്രൊഫസർമാരായ ഡോ. കെ.ടി. ബിജു, ഡോ. ആനന്ദക്കുട്ടൻ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ഹരികൃഷ്ണൻ, ഡോ. വിമൽ, ഡോ. മാത്യു, പെർഫ്യൂഷൻ പി.കെ. ബിജു, നഴ്സുമാരായ രാജി, അനീഷ, അഞ്ജു, ഹസീന, നഴ്സിംഗ് അസിസ്റ്റന്റ് രതീഷ് എന്നിവരാണ് ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |