തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗവും വിപണനവും തടയുന്നതിനായി കേരള പൊലീസ് ആവിഷ്‌കരിച്ച 'യോദ്ധാവ്' കാമ്പെയിന്റെ ഭാഗമായി നടന്ന പരിശോധനയിൽ എം.ഡി.എം.എയുമായി നഗരത്തിൽ നിന്ന് രണ്ട് പേരെ പൊലീസ് പിടികൂടി. ബീമാപള്ളി ഈസ്റ്റ് സ്വദേശി അരുൺ(25),വള്ളക്കടവ് സ്വദേശി സജു സോണി(25) എന്നിവരെയാണ് സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമിന്റെ സഹായത്തോടെ പൂന്തുറ,വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 9 ഗ്രാംവരുന്ന എം.ഡി.എം.എയും പിടിച്ചെടുത്തു. കാമ്പെയിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ലഹരിവസ്തുക്കളുടെ വിപണനം സംബന്ധിച്ച് രഹസ്യ വിവരം കൈമാറാനുള്ള വാട്സാപ്പ് നമ്പർ പൊലീസ് വ്യാപകമായി പ്രചരപ്പിച്ചിരുന്നു. ഇതിൽ ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അജിത് കുമാറിന്റെ നിർദ്ദേശപ്രകാരം നർക്കോട്ടിക് സെൽ എ.സി.പി ഷീൻ തറയിലിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ടീം ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. വിൽപ്പനയ്ക്കായി ചെറു പൊതികളിലാക്കി രഹസ്യമായാണ് ഇവർ എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്. പ്രതി അരുണിന്റെ വീട്ടിൽ നിന്ന് കഞ്ചാവ് പൊതികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ശംഖുംമുഖം എ.സി.പി ഡി.കെ.പൃഥ്വിരാജ്,പൂന്തുറ എസ്.എച്ച്.ഒ പ്രദീപ്,എസ്.ഐ ബിനുകുമാർ,സി.പി.ഒമാരായ ബിജു,വിപിൻ,വലിയതുറ എസ്.എച്ച്.ഒ സതികുമാർ,എസ്.ഐമാരായ അഭിലാഷ്,മണിലാൽ,സി.പി.ഒ ഷിബി,സ്‌പെഷ്യൽ ടീം എസ്.ഐ അരുൺ കുമാർ,എ.എസ്.ഐ സാബു,എസ്.സി.പി.ഒമാരായ സജികുമാർ,വിനോദ്,സി.പി.ഒമാരായ രഞ്ജിത്,ഷിബു,ദീപുരാജ്,രാജീവ് കുമാർ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. ലഹരിവസ്തുക്കളുടെ ഉപഭോഗവും വിപണനവും ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് യോദ്ധാവ് വാട്സ്ആപ്പ് നമ്പരായ 999 59 66 666 ലേക്ക് രഹസ്യ വിവരങ്ങൾ കൈമാറാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |