ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്‌ക്കൊപ്പം നടന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി. മാണ്ഡ്യയിലൂടെയുള്ള യാത്രയിലാണ് സോണിയ പങ്കാളിയായത്. യാത്രയോടൊപ്പം നാലര കിലോമീറ്റർ സോണിയ നടന്നു. ഇതോടെ പ്രവർത്തകരുടെയും നേതാക്കളുടെയും ആവേശം ഇരട്ടിച്ചു.
വിദേശ ചികിത്സക്ക് ശേഷം തിരിച്ചെത്തിയ സോണിയ രാഹുലിനൊപ്പം നടന്നപ്പോൾ ക്ഷീണിതയായെങ്കിലും പിന്മാറാതെ യാത്ര തുടർന്നു. നടത്തത്തിനിടെ രാഹുൽ ഗാന്ധി സോണിയയുടെ ഷൂലേസ് കെട്ടുന്ന ചിത്രം കോൺഗ്രസ് ട്വീറ്റ് ചെയ്തു.
നടന്നത് മതിയെന്ന് നിരവധി തവണ രാഹുൽ പറഞ്ഞിട്ടും പിന്മാറിയില്ല. ഒടുവിൽ സോണിയയുടെ കൈയിൽ പിടിച്ചു നിറുത്തിയ ശേഷം നിർബന്ധിച്ചാണ് കാറിൽ കയറ്റിയത്. തുടർന്ന് അവർ പിന്നീട് കാറിൽ യാത്രയെ അനുഗമിച്ചു. ആരോഗ്യപ്രശ്നങ്ങൾ മൂലം ഏറെ നാളായി പൊതു വേദികളിൽ നിന്ന് അകന്നു നിന്ന സോണിയ ഒരു ഇടവേളയ്‌ക്ക് ശേഷമാണ് ജനമദ്ധ്യത്തിലെത്തിയത്.
സോണിയ ഗാന്ധി മാർച്ചിൽ പങ്കെടുത്തത് പാർട്ടിക്ക് അഭിമാനകരമാണെന്ന് കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ. ശിവകുമാർ പറഞ്ഞു. അതിനിടെ ബി.ജെ.പി ഭരിക്കുന്ന കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബല്ലാരിയിലെ റാലിയിൽ സോണിയ പ്രസംഗിക്കുമെന്നും സൂചനയുണ്ട്.
ഒന്നിച്ചു പോകണമെന്ന് സോണിയ
ഭിന്നിച്ചു നിൽക്കുന്ന പ്രതിപക്ഷ നേതാവ് സിദ്ധാരാമയ്യക്കും പി.സി.സി പ്രസിഡന്റ് ശിവകുമാറും കർണാടക തിരഞ്ഞെടുപ്പിൽ ഒന്നിച്ച് നയിക്കണമെന്ന കർശന നിർദ്ദേശവും സോണിയ നൽകി. കൂടാതെ കർണാടക സ്വദേശിയായ മല്ലികാർജുൻ ഖാർഗെയുടെ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർത്ഥിത്വം തിരഞ്ഞെടുപ്പിൽ പ്രയോജനപ്പെടുത്താനും നിർദ്ദേശിച്ചു. ബുധനാഴ്‌ച ബേഗൂർ ഗ്രാമത്തിലെ ഭീമൻകൊല്ലി ക്ഷേത്രത്തിലെത്തിയ ദസറ പൂജകളിലും സോണിയ പങ്കെടുത്തിരുന്നു.
സിദ്ധരാമയ്യയെ 'ഓടിച്ച്" രാഹുൽ
ജോഡോ യാത്രയ്ക്കിടെ കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ കൈപിടിച്ച് രാഹുൽ ഓടുന്ന ദൃശ്യങ്ങൾ വൈറലായി. പെട്ടെന്നുള്ള രാഹുലിന്റെ നീക്കം സഹയാത്രകരെയും പ്രവർത്തകരെയും ആവേശത്തിലാക്കി. രാഹുൽ ഓട്ടം നിറുത്തുന്നത് വരെ സിദ്ധരാമയ്യയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കർണാടകയിലൂടെയുള്ള ഭാരത് ജോഡോ യാത്ര 21ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |