കൊച്ചി: കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് അരിയാക്കി വിതരണം ചെയ്യുന്ന മില്ലുടമകൾക്ക് സർക്കാർ നൽകുന്ന വാഗ്ദാനങ്ങൾ നടപ്പാക്കുന്നില്ലെന്നാരോപിച്ച് സംസ്ഥാനത്തെ മില്ലുടമകൾ സംഭരണം നിർജീവമാക്കിയത് കർഷകർക്ക് ദുരിതമാകുന്നു.
സർക്കാരും മില്ലുടമകളുടെ അസോസിയേഷനും തമ്മിൽ ചർച്ചകൾ നടന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ഭക്ഷ്യ സെക്രട്ടറി, സപ്ലൈകോ മാനേജിംഗ് ഡയറക്‌ടർ, സപ്ലൈകോ ഉദ്യോഗസ്ഥർ, മില്ലുടമകളുടെ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത ചർച്ചയാണ് പൊളിഞ്ഞത്. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന പതിവ് പല്ലവി മാത്രമാണ് മന്ത്രിമാർ പറഞ്ഞതെന്നും കഴിഞ്ഞ നാല് വർഷമായി നടപ്പാക്കാത്ത കാര്യങ്ങൾ വീണ്ടും ആവർത്തിച്ചാൽ അംഗീകരിക്കാനാകില്ലെന്നും മില്ലുടമകൾ വ്യക്തമാക്കി.
മില്ലുടമകൾക്ക് ലഭിക്കാനുള്ള 15കോടിയിലേറെ രൂപ ഉടൻ വിതരണം ചെയ്യുക, ക്വിന്റലിന് 272 രൂപ കൈകാര്യ ചെലവായി നൽകുക, 2017 മുതൽ മില്ലുകൾക്ക് സർക്കാരിൽ നിന്ന് ലഭിച്ച തുകയുടെ ജി.എസ്.ടിയിൽ ഉചിതമായ തീരുമാനമെടുക്കുക, ശേഖരിക്കുന്ന നെല്ലിന്റെ ഔട്ട് ടേൺ റേഷ്യോ 64.5 ശതമാനമായി തുടരുക എന്നിവയാണ് മില്ലുടമകളുടെ ആവശ്യങ്ങൾ.
എഴുതി തയ്യാറാക്കിയ കരാർ വ്യവസ്ഥയുടെയും കൃത്യമായ ഉറപ്പിന്മേലും മാത്രമേ ഇനി നെല്ല് സംഭരിക്കൂ എന്നാണ് മില്ലുടമകളുടെ നിലപാട്. സർക്കാരിന്റെ സമ്മർദ്ദത്തിനു വഴങ്ങി സപ്ലൈകോ ജോലികൾ ചെയ്ത സംസ്ഥാനത്തെ 65ൽ പരം മില്ലുകൾ സമ്പത്തിക പ്രതിസന്ധിമൂലം അടച്ചുപൂട്ടിയെന്നും മില്ലുടമകൾ പറയുന്നു. സർക്കാർ നടപടികൾ വേഗത്തിലാക്കിയില്ലെങ്കിൽ നിലവിലുള്ള മില്ലുകളുടെ കാര്യവും കുഴപ്പത്തിലാകുമെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |