മോസ്കോ: അന്താരാഷ്ട്ര ഒറ്റപ്പെടലിനിടെ താരതമ്യേന ആഘോഷങ്ങളും ആരവവുമില്ലാതെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് 70ാം പിറന്നാൾ. ഇന്നലെയായിരുന്നു പുട്ടിന്റെ പിറന്നാൾ. കഴിഞ്ഞ വർഷങ്ങളിൽ പിറന്നാൾ ദിനങ്ങളിൽ വിദേശയാത്രകൾ നടത്തിയോ പ്രതിരോധ മന്ത്രി സെർജി ഷൊയ്‌ഗുവിനൊപ്പം സൈബീരിയയിൽ ഹൈക്കിംഗ് നടത്തിയോ ഹോക്കി മത്സരങ്ങളിൽ പങ്കെടുത്തോ ആയിരുന്നു പുട്ടിൻ ആഘോഷിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങൾ ക്രെംലിൻ പുറത്തുവിടുന്നതും പതിവായിരുന്നു.
എന്നാൽ യുക്രെയിൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിനുള്ളിൽ പോലും പുട്ടിനെതിരെ അതൃപ്തി ഉയരുന്ന പശ്ചാത്തലത്തിൽ ഇത്തവണ കാര്യമായ പിറന്നാൾ ആഘോഷങ്ങളൊന്നുമുണ്ടായില്ലെന്നാണ് റിപ്പോർട്ട്.
പുട്ടിന് ഇന്നലെ സെന്റ് പീറ്റേഴ്സ്‌ബർഗിൽ ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോ ഉൾപ്പെടെ പങ്കെടുത്ത സി.ഐ.സ് രാജ്യങ്ങളുടെ ( കോമൺവെൽത്ത് ഒഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സ് - മുമ്പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളടങ്ങുന്ന സംഘടന ) തലവൻമാരുമായി ഔദ്യോഗിക കൂടിക്കാഴ്ചയുണ്ടായിരുന്നു. പുട്ടിന് ലുകാഷെൻകോ ട്രാക്ടർ സമ്മാനമായി നൽകിയെന്നാണ് റിപ്പോർട്ട്. ഇന്നലെ കൂടിക്കാഴ്ചയ്ക്കിടെ വാഹനത്തിന്റെ ഒരു ഗിഫ്റ്റ് സർട്ടിഫിക്കറ്റ് ലുകാഷെൻകോ പുട്ടിന് കൈമാറിയെന്ന് ലുകാഷെൻകോയുടെ ഓഫീസ് അറിയിച്ചു.
അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പാഷിന്യൻ, കിർഗിസ്ഥാൻ പ്രസിഡന്റ് സദൈർ ജപറോവ്, തുർക്ക്മെനിസ്ഥാൻ പ്രസിഡന്റ് സെർദർ ബെർഡിമുഹാമെഡോവ് എന്നിവരും പുട്ടിന് ആശംസകൾ നേർന്നു. ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നും പുട്ടിന് പിറന്നാൾ ആശംസ നേർന്നു. യു.എസിന്റെ വെല്ലുവിളികളും ഭീഷണികളും മറികടക്കുന്ന പുട്ടിൻ ശക്തമായ റഷ്യയെ കെട്ടിപ്പടുത്തെന്നും നീണ്ട ജന്മദിന സന്ദേശത്തിൽ കിം പറഞ്ഞു.
അതേ സമയം, റഷ്യൻ റിപ്പബ്ലിക്കായ ചെച്‌ന്യയിൽ പുട്ടിന്റെ പിറന്നാൾ ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. പുട്ടിന്റെ ജന്മസ്ഥലമായ സെന്റ് പീറ്റേഴ്സ്‌ബർഗിൽ പുട്ടിന്റെ ചിത്രങ്ങൾ കോർത്തിണക്കിയ ഒരു പ്രദർശനവും സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |