കൊച്ചി: സെപ്തംബറിൽ ഇന്ത്യൻ ഓഹരികളിൽ നിന്ന് 7,600 കോടി രൂപയുടെ നിക്ഷേപം പിൻവലിച്ച വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) ഈമാസം ആദ്യ ആഴ്ചയിൽ 2,440 കോടി രൂപയുടെ നിക്ഷേപവുമായി തിരിച്ചെത്തി. അതേസമയം ആഭ്യന്തര, അന്താരാഷ്‌ട്രതലങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ തുടരുന്നതിനാൽ ഇനിയുള്ള ആഴ്ചകളിൽ നിക്ഷേപം പിൻവലിക്കപ്പെടാനും സാദ്ധ്യതയുണ്ടെന്ന് നിരീക്ഷകർ പറയുന്നു.
ജൂലായിൽ 5,000 കോടി രൂപയും ആഗസ്‌റ്റിൽ 51,200 കോടി രൂപയും നിക്ഷേപിച്ചശേഷമാണ് എഫ്.പി.ഐ സെപ്തംബറിൽ 7,600 കോടി രൂപ പിൻവലിച്ചത്. നാണയപ്പെരുപ്പത്തിന് കടിഞ്ഞാണിടാനായി അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് വീണ്ടും കുത്തനെ കൂട്ടിയതാണ് വിദേശനിക്ഷേപകരുടെ പിന്മാറ്റത്തിനിടയാക്കിയത്.
2022ൽ ഇതുവരെ ഇന്ത്യൻ ഓഹരികളിൽ നിന്ന് ആകെ പിൻവലിക്കപ്പെട്ട എഫ്.പി.ഐ നിക്ഷേപം 1.68 ലക്ഷം കോടി രൂപയാണ്. ഈമാസത്തെ ആദ്യ ആഴ്ചയിൽ ഇന്ത്യൻ കടപ്പത്രവിപണിയിൽ നിന്ന് 2,950 കോടി രൂപയും എഫ്.പി.ഐ പിൻവലിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |