കൊച്ചി: ആഗോള സമ്പദ്‌വ്യവസ്ഥ അടുത്ത രണ്ടുവർഷക്കാലം വൻതളർച്ച നേരിടുമെന്ന് വ്യക്തമാക്കുന്ന അന്താരാഷ്‌ട്ര നാണയനിധിയുടെ (ഐ.എം.എഫ്) റിപ്പോർട്ടിലും മികവിന്റെ തിളക്കവുമായി ഇന്ത്യ. ലോകത്തിന്റെയും ഇന്ത്യയുടെയും വളർച്ച കുറയുമെന്ന് റിപ്പോർട്ടിലുണ്ടെങ്കിലും മറ്റെല്ലാ മുൻനിര രാജ്യങ്ങളേക്കാളും വളർച്ചയിൽ മുന്നിൽ ഇന്ത്യയായിരിക്കുമെന്ന് ഐ.എം.എഫ് പറയുന്നു.
2022ൽ 6.8 ശതമാനവും 2023ൽ 6.1 ശതമാനവും വളർച്ചനേടിയാകും ഇന്ത്യ ലോകത്തെ ഏറ്റവും വേഗംവളരുന്ന വലിയ സമ്പദ്‌ശക്തിയെന്ന പട്ടം നിലനിറുത്തുക. സൗദി അറേബ്യ ഈവർഷം 7.6 ശതമാനം വളരുമെങ്കിലും 2023ൽ 3.6 ശതമാനത്തിലേക്ക് കൂപ്പുകുത്തും. സമ്പദ്‌രംഗത്ത് ഇന്ത്യയുടെ ബദ്ധവൈരിയായ ചൈന ഈവർഷം 3.2 ശതമാനവും അടുത്തവർഷം 4.4 ശതമാനവും വളരുമെന്ന് ഐ.എം.എഫ് വിലയിരുത്തുന്നു.
അമേരിക്കയുടേത് ഈവർഷം 1.6 ശതമാനവും അടുത്തവർഷം ഒരു ശതമാനവുമായിരിക്കും. ഈവർഷം 3.6 ശതമാനം വളരുന്ന ബ്രിട്ടൻ അടുത്തവർഷം 0.3 ശതമാനത്തിലേക്ക് താഴും. ജർമ്മനിയുടെ വളർച്ച ഈവർഷത്തെ 1.5 ശതമാനത്തിൽ നിന്ന് അടുത്തവർഷം നെഗറ്റീവ് 0.3 ശതമാനമാകും. റഷ്യയുടേത് ഈവർഷം നെഗറ്റീവ് 3.4 ശതമാനവും അടുത്തവർഷം നെഗറ്റീവ് 2.3 ശതമാനവുമായിരിക്കും.
വളർച്ചാപ്രതീക്ഷ@2023
അമേരിക്ക : 1.0%
ചൈന : 4.4%
ജർമ്മനി : -0.3%
ഫ്രാൻസ് : 0.7%
ഇറ്റലി : -0.2%
ജപ്പാൻ : 1.6%
ബ്രിട്ടൻ : 0.3%
റഷ്യ : -2.3%
ബ്രസീൽ : 1.0%
ഇന്ത്യ : 6.1%
തളരുന്ന ലോകം
ആഗോള സമ്പദ്‌വളർച്ചാനിരക്ക് 2021ൽ 6 ശതമാനമായിരുന്നു. 2022ൽ ഇത് 3.2 ശതമാനത്തിലേക്കും 2023ൽ 2.7 ശതമാനത്തിലേക്കും താഴുമെന്ന് ഐ.എം.എഫിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2001ന് ശേഷം ആഗോള സമ്പദ്‌രംഗം കുറിക്കുന്ന ഏറ്റവും മോശം വളർച്ചയായിരിക്കും അത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |