ചേർപ്പ് : ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ചേർപ്പ് പഞ്ചായത്തിലെ എട്ടുമുനയിൽ 208 പന്നികൾക്ക് ദയാവധം. ഇന്നലെ രാവിലെ മുതൽ രാത്രി വൈകി വരെ നീണ്ട പ്രവർത്തനത്തിലാണ് രണ്ട് ഫാമുകളിലെ പന്നികളെ കൊന്ന് ശാസ്ത്രീയമായി സംസ്‌കരിച്ചത്. ഒരു ഫാമിലെ 30 എണ്ണത്തെയും മറ്റൊരു ഫാമിലെ 178 എണ്ണത്തെയുമാണ് കൊന്നത്. വയനാട്, കണ്ണൂർ ജില്ലകളിലും പന്നിപ്പനി സ്ഥിരീകരിച്ചതോടെ ജില്ലയിലും നിരീക്ഷണം ശക്തമാക്കി. ഭോപ്പാലിലെ വൈറോളജി ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് ചേർപ്പിലെ പന്നിഫാമിൽ രോഗം സ്ഥിരീകരിച്ചത്. തട്ടാരത്ത് രാജീവ്, കാരണയിൽ ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ ഫാമുകളിലെ പന്നികളെയാണ് മുൻകരുതലെന്ന നിലയിൽ കൊന്നത്. മൃഗസംരക്ഷണ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ ഡോ.ബി.അജിത്ത് ബാബു, കണ്ടകൈ വെറ്ററിനറി ആശുപത്രിയിലെ ഡോ.ആസിഫ്, എം.അഷ്‌റഫ്, ജില്ലയിൽ നിന്നുള്ള ഡോക്ടർമാരായ ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ലത മേനോൻ, ഡോ.സുരേഷ് , ഡോ.പ്രദീപ്, ഡോ.രജിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പന്നികളെ കൊന്നത്. മൂന്ന് ആഴ്ച്ചകൾക്കുള്ളിൽ 105 പന്നികളാണ് ഒരു ഫാമിൽ ചത്തത്. സംസ്‌കരിച്ച സ്ഥലങ്ങളിലും പരിസരങ്ങളിലും ഫാമിലും ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തും.
പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളുടെ ഒമ്പത് കിലോമീറ്റർ ചുറ്റളവിൽ രണ്ട് ഫാമുകൾ മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. അവിണിശേരി, പാറളം പഞ്ചായത്തുകളിലാണ് ഫാം പ്രവർത്തിക്കുന്നത്. അവിണിശേരി പത്തും പാറളം പഞ്ചായത്തിൽ ആറും പന്നികളാണുള്ളത്. ഇവയെ നിരീക്ഷണത്തിലാക്കി.
നിരീക്ഷണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങൾ
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, പുതുക്കാട്, നെന്മണിക്കര, താന്ന്യം, അവിണിശ്ശേരി, പാറളം, കാറളം, അവിണിശ്ശേരി, മുരിയാട്, അളഗപ്പനഗർ, പുത്തൂർ, പറപ്പൂക്കര, കാട്ടൂർ, നടത്തറ, വല്ലച്ചിറ, ചാഴൂർ, തൃക്കൂർ
ധനസഹായം പരിമിതം
ഇത്തരം രോഗമുണ്ടാകുമ്പോൾ ചാകുന്ന പന്നികൾക്കുള്ള നഷ്ടപരിഹാര തുക പരിമിതമാണെന്ന് കർഷകർ പറയുന്നു. കേന്ദ്ര മാനദണ്ഡ പ്രകാരം കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചേർന്നാണ് നഷ്ടപരിഹാരം നൽകുക. പന്നികളുടെ തൂക്കത്തിന് അനുസരിച്ചാണ് നഷ്ടപരിഹാര തുക നിശ്ചയിക്കുക. നാൽപത്തി അഞ്ച് കിലോ വരെയാണ് ആദ്യത്തെ സ്ലാബ്. നേരത്തെ കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച് പന്നികൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കേന്ദ്ര സഹായത്തിന് കാത്ത് നിൽക്കാതെ മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോർപ്പസ് ഫണ്ടിൽ നിന്ന് തുക നൽകിയിരുന്നു.
സാദ്ധ്യത
പന്നികൾക്ക് തീറ്റയായ നൽകുന്ന ഹോട്ടലുകളിൽ നിന്നുള്ള പഴകിയ മാലിന്യ വസ്തുക്കളിൽ നിന്നും പന്നിപ്പനിരോഗം പിടിപെടാം.
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പന്നികളെ കൈകാര്യം ചെയ്യാനോ പന്നിമാംസം ഉപയോഗിക്കാനോ ഭയപ്പെടേണ്ടതില്ല. ഇത് പന്നികളെ മാത്രം ബാധിക്കുന്ന വൈറസാണ്. മനുഷ്യരേയോ മറ്റ് പക്ഷിമൃഗാദികളേയോ ബാധിക്കില്ല. രോഗം ബാധിച്ച പന്നികളെയും ഒരു കി.മീ ചുറ്റളവിലുളള മറ്റ് പന്നികളെയും കൊന്നൊടുക്കി ശാസ്ത്രീയമായി നശിപ്പിക്കുകയാണ് നിയന്ത്രണമാർഗം.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |