■നിയമനം റദ്ദാക്കണമെന്ന ഹർജി വിധി പറയാൻ മാറ്റി
ന്യൂഡൽഹി:എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയുടെ വൈസ് ചാൻസലർ നിയമനം യു.ജി.സി ചട്ടപ്രകാരമല്ലെന്ന് സുപ്രീം കോടതി. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി വിധി പറയാൻ മാറ്റി.
വി.സി നിയമനത്തിന് ചാൻസലർക്ക് പാനൽ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് മാത്രമാണ് കൈമാറിയതെന്ന്, ഡോ.രാജശ്രീ എം.എസിനെ നിയമിച്ചത് ചൂണ്ടിക്കാട്ടി ജസ്റ്റിസ് എം.ആർ ഷാ അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.2013ലെ യു.ജി.സി ചട്ടങ്ങൾ ലംഘിച്ചാണ് നിയമനമെന്ന് ചൂണ്ടിക്കാട്ടി കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ മുൻ ഡീൻ ശ്രീജിത്ത് പി.എസ് നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.
യു.ജി.സി ചട്ടങ്ങൾ പ്രകാരം സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തിൽ നിയമനം നടത്താൻ അധികാരമുണ്ടെന്നായിരുന്നു രാജശ്രീയുടെയും, സംസ്ഥാന സർക്കാരിന്റെയും വാദം. എന്നാൽ,.വി.സി നിയമനത്തിന് ഒന്നിലധികം പേരുകളുള്ള പാനലാണ് സെർച്ച് കമ്മിറ്റി ചാൻസലർക്ക് കൈമാറേണ്ടത്.വി.സിയുടെ കാലാവധി ഫെബ്രുവരിയിൽ പൂർത്തിയാകുമെന്ന് രാജശ്രീയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ, ഫെബ്രുവരിയിൽ കാലാവധി കഴിയുന്നയാൾ നേരത്തെ പിരിഞ്ഞ് പോയാൽ കുഴപ്പമുണ്ടോയെന്ന് ജസ്റ്റിസ് എം.ആർ ഷാ ചോദിച്ചു. രാജശ്രീക്ക് വേണ്ടി അഭിഭാഷകൻ പി.വി ദിനേശ്, സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിംഗ് കോൺസൽ ഹർഷദ് വി. ഹമീദ് ,ശ്രീജിത്തിന് വേണ്ടി അഭിഭാഷകരായ ഡോ.അമിത് ജോർജ്, മുഹമ്മദ് സാദിഖ്, ആലിം അൻവർ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |