ന്യൂഡൽഹി: ലോക്‌സഭയിലെയും രാജ്യസഭയിലെയും സിറ്റിംഗ് എം.പിമാരുടെ ചികിത്സയ്‌ക്ക് മുൻഗണനാ നടപടിക്രമങ്ങൾ നടപ്പാക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്‌ത് ഡൽഹി എയിംസ് ഡോക്‌ടർമാർ. വി.ഐ.പി സംസ്‌കാരം നടപ്പാക്കുന്നതിനെ എതിർക്കുമെന്ന് ഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ പറഞ്ഞു.
എം.പിമാരുടെ ചികിത്സ ഏകോപിപ്പിക്കാൻ ആശുപത്രി അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ നിന്നുള്ള ഡ്യൂട്ടി ഓഫീസർമാരെ നോഡൽ ഓഫീസർമാരായി 24 മണിക്കൂറും ലഭ്യമാക്കുന്നത് അടക്കമുള്ള എയിംസ് ഡയറക്‌ടർ എം. ശ്രീനിവാസിന്റെ നിർദ്ദേശങ്ങളാണ് ഡോക്‌ടർമാരുടെ സംഘടന എതിർക്കുന്നത്.
സിറ്റിംഗ് എം.പിമാരുടെ ഒ.പി കൺസൾട്ടേഷൻ, കിടത്തി ചികിത്സ തുടങ്ങിയവയിലും മുൻഗണന നൽകുമെന്ന് എയിംസ് ഡയറക്ടർ ലോക്‌സഭാ സെക്രട്ടേറിയറ്റ് ജോയിന്റ് സെക്രട്ടറി വൈ.എം. കാൻഡ്പാലിന് അയച്ച കത്തിൽ
അറിയിച്ചിരുന്നു.
ആശുപത്രികളിലെ വി.ഐ.പി സംസ്കാരത്തെ എന്നും എതിർക്കുന്ന തങ്ങൾ പുതിയ പരിഷ്‌കാരം അംഗീകരിക്കില്ലെന്ന് ഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. രോഹൻ കൃഷ്ണൻ പറഞ്ഞു, എയിംസ് പോലുള്ള ഒരു സ്ഥാപനം രാജ്യത്തിന് മോശം മാതൃക സൃഷ്ടിക്കുന്നത് നിരാശാജനകമാണ്. ഈ രാജ്യത്തെ ഓരോ രോഗിയും നല്ല ചികിത്സ അർഹിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡയറക്‌ടറുടെ കത്ത് പിൻവലിക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയ്‌ക്ക് കത്തയച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |