കൊച്ചി: നടപ്പുവർഷത്തെ രണ്ടാംപാദമായ ജൂലായ്-സെപ്തംബറിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 223.10 കോടി രൂപ ലാഭം രേഖപ്പെടുത്തി. 2021ലെ സമാനപാദത്തിൽ ലാഭം 187.06 കോടി രൂപയായിരുന്നു. നികുതിക്ക് മുമ്പുള്ള ലാഭം 246.43 കോടി രൂപയും അറ്റ പലിശ വരുമാനം 726.37 കോടി രൂപയുമാണ്. ഇവ രണ്ടും എക്കാലത്തെയും ഉയരമാണ്. കറന്റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട് (കാസ) നിക്ഷേപം 14.10 ശതമാനം ഉയർന്ന് 30,548 കോടി രൂപയായി. 27,500 കോടി രൂപയാണ് എൻ.ആർ.ഐ നിക്ഷേപം; വർദ്ധന 2.52 ശതമാനം. മൊത്തം വായ്‌പകൾ 16.56 ശതമാനം വർദ്ധിച്ചു. കോർപ്പറേറ്റ് വായ്‌പയിൽ 42.07 ശതമാനവും വാഹന വായ്പയിൽ 31.07 ശതമാനവുമാണ് വർദ്ധന. വ്യക്തിഗത വായ്പ 187.21 ശതമാനവും സ്വർണവായ്പ 36.34 ശതമാനവും ഉയർന്നു.
1.40 ലക്ഷം ക്രെഡിറ്റ് കാർഡ് ഇഷ്യൂ ചെയ്‌ത് 472 കോടി രൂപ വായ്‌പയും വിതരണം ചെയ്‌തു.
''ബിസിനസ് നയങ്ങളിലെ തന്ത്രപരമായ മാറ്റം കഴിഞ്ഞപാദത്തിൽ മികച്ച പ്രകടനത്തിന് സഹായിച്ചു. കാസ, റീട്ടെയിൽ നിക്ഷേപം എന്നിവയിൽ പ്രതീക്ഷിത വളർച്ചയുണ്ടായി. വായ്‌പകളിലും ക്രെഡിറ്റ് കാർഡിലും ശ്രദ്ധകേന്ദ്രീകരിച്ച് ആസ്‌തി ഗുണമേന്മ മെച്ചപ്പെടുത്താനും കഴിഞ്ഞു"
മുരളി രാമകൃഷ്‌ണൻ,
എം.ഡി ആൻഡ് സി.ഇ.ഒ.,
സൗത്ത് ഇന്ത്യൻ ബാങ്ക്
കിട്ടാക്കടം താഴേക്ക്
ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്‌തി കഴിഞ്ഞപാദത്തിൽ 6.65 ശതമാനത്തിൽ നിന്ന് 5.67 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി 3.85 ശതമാനത്തിൽ നിന്ന് 2.51 ശതമാനത്തിലേക്കും കുറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |