SignIn
Kerala Kaumudi Online
Thursday, 19 September 2024 2.37 PM IST

അശ്ലീല സിനിമ: ചതിക്കപ്പെട്ടവർ ആത്മഹത്യയുടെ വക്കിൽ

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: സിനിമാ മോഹമുള്ള യുവതീയുവാക്കളെ വലയിലാക്കാൻ സംസ്ഥാനത്ത് അശ്ലീല സിനിമാനിർമ്മാണ ലോബി സജീവം. പ്രൊഡക്ഷൻ കൺട്രോളർമാരുടെയും, കാസ്റ്റിംഗ് കോച്ചുമാരുടെയും റോളിലെത്തി മോഹന വാഗ്ദാനം നൽകുന്ന ഇടനിലക്കാരുടെ കെണിയിൽ കുടുങ്ങി ജീവിതം ഹോമിക്കുന്നവർ നിരവധി.

ഇതിൽ പലരും വിഷാദരോഗത്തിനും, അനാഥത്വത്തിനും അടിമകൾ. മറ്റ് ചിലർ ആത്മഹത്യയുടെ വക്കിലും. സിനിമയിൽ അഭിനയിപ്പിക്കാമെന്ന വാ​ഗ്ദാനം നൽകി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ സംവിധായികയ്‌ക്കും, ഒ.ടി.ടി പ്ലാറ്റ്ഫോമിനുമെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെ, ഇത്തരം പരാതിക്കാരുടെ എണ്ണവും കൂടുകയാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ചാണ് അശ്ലീല സിനിമാ സംഘങ്ങളുടെ പ്രവർത്തനം. നഗരഹൃദയത്തിലെ ഫ്ലാറ്റുകളോ ഉൾപ്രദേശങ്ങളിലെ വീടുകളോ ഷൂട്ടിംഗിന് തിരഞ്ഞെടുക്കും. വൻ ലഹരി മാഫിയയും പിന്നിലുണ്ട്. മാനം പോയാലും നാണക്കേടു കൊണ്ട് പുറത്തുപറയാനോ പൊലീസിൽ പരാതിപ്പെടാനോ പലരും ശ്രമിക്കാറില്ല.

 ക്ലാസിക്കിന്റെ മറവിൽ ബ്ലൂഫിലിം

ബ്ളൂ ഫിലിം സംഘത്തിന്റെ കെണിയിൽ വീണ തിരുവനന്തപുരം തിരുമല സ്വദേശിനിയായ യുവതിയോട്, തിരക്കഥയിൽ സന്ദർഭത്തിന് അനുസരിച്ചുളള നഗ്നരംഗമുണ്ടെന്നു പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്തെയും മറ്റും അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കാൻ നിലവാരമുള്ള ചലച്ചിത്രം വേണമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഷൂട്ടിംഗ് തുടങ്ങിയപ്പോൾ തനി നിറം പുറത്തായി. ലഹരിയും അശ്ലീലവും നിറഞ്ഞ ഷൂട്ടിംഗ് സെറ്റിൽ നിന്ന് ജീവനും കൊണ്ടോടിയ യുവതി മാസങ്ങളോളം വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. ഹ്രസ്വചിത്രത്തിൽ അഭിനയിക്കാൻ പോയ മറ്റൊരു പെൺകുട്ടി കുടുംബത്തോടെ നാടുവിട്ടതും അടുത്തിടെയാണ്.

തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ യുവാവിന് കൊവിഡ് കാലത്ത് ജോലിയില്ലാതിരുന്നപ്പോഴാണ് ഹ്രസ്വ ചിത്രത്തിലേക്ക് വിളി വന്നത്. നായകന്റെ കൂട്ടുകാരനായി ഒരു ചിത്രത്തിൽ. മറ്റൊരു ചിത്രത്തിൽ സെക്യുരിറ്റിക്കാരനായും വേഷമിട്ടു. മൂന്ന് ദിവസത്തെ ചിത്രീകരണം. മൂവായിരം രൂപ പ്രതിഫലം. ചിത്രം പുറത്തിറങ്ങിയപ്പോഴാണ്, നീലച്ചിത്രമാണെന്നറിയുന്നത്. നീലച്ചിത്ര നായകനെന്ന പേരും വീണു. തന്നെ കബളിപ്പിച്ച് അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതിയുമായി ഒ.ടി.ടി പ്ലാറ്റ്ഫോമിനെതിരെ മലപ്പുറം സ്വദേശിനിയായ യുവതിയും രംഗത്തെത്തി. എറണാകുളം സ്വദേശിനിയായ യുവതിയെ സീരിയലിൽ നായികയായി അഭിനയിപ്പിക്കാമെന്നു പറഞ്ഞാണ് കെണിയിൽപ്പെടുത്തിയത്. തിരുവനന്തപുരത്തായിരുന്നു ഷൂട്ടിംഗ്.. മോശം സിനിമയാണെന്ന് മനസിലായതോടെ പറ്റില്ലെന്ന് പറഞ്ഞു. ഇതോടെ, ഭീഷണിയായി. ഏഴ് ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടു. ഭീഷണിക്ക് വഴങ്ങേണ്ടിവന്ന യുവതി വീട്ടിൽ നിന്നു പുറത്തായി. രണ്ടു വയസുള്ള കുഞ്ഞുമായി ഇപ്പോൾ റെയിൽവേ പ്ലാറ്റ്ഫോമുകളിലും ബസ് സ്റ്റാൻഡുകളിലുമാണ് അന്തിയുറക്കം.

'സിനിമകളുടെ മായികലോകം സ്വ‌പ്‌നം കാണുന്നവരെ ചൂഷണം ചെയ്യുന്നവർ നിരവധി പേരുണ്ട്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ പേര് പറഞ്ഞുവരുന്നവരെ സൂക്ഷിക്കണം.'

-ജി.സുരേഷ് കുമാർ

നിർമ്മാതാവ്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MOVIE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.