■സംസ്ഥാനത്ത് ആദ്യ ക്രിസ്മസ് കേക്ക് നിർമ്മിച്ച ബേക്കറി
തിരുവനന്തപുരം: എൺപത്തിരണ്ട് വർഷങ്ങളായി കൊതിയൂറുന്ന പ്ളം, ക്രിസ്മസ് കേക്കുകൾ നിരത്തുന്ന സ്റ്റാച്ച്യു പുളിമൂട്ടിലെ ശാന്താ ബേക്കറിക്ക് ഈ വർഷത്തെ ക്രിസ്‌മസ് ഒരുപക്ഷേ, അവസാനത്തേതാവാം. സംസ്ഥാനത്ത് ആദ്യത്തെ ക്രിസ്‌മസ് കേക്ക് നിർമ്മിച്ച തലശേരിയിലെ മാമ്പള്ളി ബാപ്പുവിന്റെ പിന്തുടർച്ചക്കാർ നടത്തുന്ന ബേക്കറി ആരോഗ്യ കാരണങ്ങളാൽ ക്രിസ്‌മസിന് ശേഷം അടയ്ക്കാനുള്ള ആലോചനയിലാണെന്ന് ഉടമ പി.എം.കെ. പ്രേംനാഥ് പറയുന്നു. അഞ്ച് വർഷങ്ങൾക്ക് മുമ്പ് കവടിയാറുള്ള ഔട്ട്ലെറ്റ് അടച്ചിരുന്നു.
പഴയ തലമുറക്കാരുടെ ക്രിസ്മസ് കേക്ക് ശാന്താ ബേക്കറിയിൽ നിന്നായിരുന്നു. തലമുറകളിലൂടെ ലഭിച്ച കൂട്ടുകൾ ഉപയോഗിച്ചുള്ള പ്ളം കേക്കിന് പുറമേ, ക്രീം കേക്ക്, കട്ട്ലറ്റ്, സമൂസ തുടങ്ങിയവയ്ക്കായി ദൂരെ നിന്നുപോലും ആവശ്യക്കാർ എത്തിയിരുന്നു. സെക്രട്ടേറിയറ്റ്, ഏജീസ് ഓഫീസ്, ജനറൽ പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥർ തുടങ്ങി സെക്രട്ടേറിയറ്റിൽ സമരം ചെയ്ത് മടങ്ങുന്നവർവരെ, വയറും മനസും ഒരുപോലെ നിറയ്ക്കുന്ന ഇവിടത്തെ പലഹാരങ്ങളുടെ ആരാധകരായിരുന്നു. എ.കെ.ജി, ഇ.എം.എസ്, കൃഷ്ണപിള്ള, സത്യൻ, ശിവാജി ഗണേശൻ, ജമിനി ഗണേശൻ തുടങ്ങിയവർ, ശതാഭിഷേകത്തിന്റെ നിറവിൽ നിൽക്കുന്ന ശാന്താ ബേക്കറിയിലെ കേക്കിന്റെ സ്വാദ് ആസ്വദിച്ചിട്ടുള്ളവരാണ്.
കേക്ക് പിറന്ന കഥ
തലശേരിയിലെ മാമ്പള്ളി റോയൽ ബിസ്‌കറ്റ് ഫാക്ടറി ഉടമ മാമ്പള്ളി ബാപ്പുവിനോട് മർഡോക്ക് ബ്രൗൺ എന്ന ഇംഗ്ലീഷുകാരൻ ബ്രിട്ടീഷ് കേക്കിന്റെ മാതൃകയിൽ കേക്ക് ഉണ്ടാക്കി നൽകാൻ ആവശ്യപ്പെട്ടു. അതുവരെ ബ്രെഡും ബണ്ണും മാത്രം ഉണ്ടാക്കിയിട്ടുള്ള ബാപ്പു തന്റെ നാടൻ ശൈലിയിൽ ക്ളാസിക് പ്ളം കേക്ക് ഉണ്ടാക്കി. ഇതുകഴിച്ച ബ്രൗൺ, ബാപ്പുവിന്റെ സാമർത്ഥ്യത്തിൽ അമ്പരന്നെന്നും ഒരു ഡസൻ കേക്ക് നിർമ്മിക്കാൻ പറഞ്ഞെന്നും ചരിത്രം. ഒരുപക്ഷേ അതായിരിക്കാം കേരളത്തിന്റെ ആദ്യ ക്രിസ്മസ് കേക്ക്. തിരുവിതാംകൂറിൽ 1940ലാണ് ശാന്താ ബേക്കറി തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |