■ധനവകുപ്പിന്റെ അനുമതി നവം. 30 വരെ ഒഴിവാക്കി
തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ജീവനക്കാരുടെ രജിസ്ട്രേഷൻ വേഗത്തിലാക്കാൻ സർക്കാർ. നിലവിൽ രജിസ്ട്രേഷൻ ലഭിക്കാത്ത എല്ലാ ജീവനക്കാരും ഉടൻ രജിസ്റ്റർ ചെയ്യണം. ഇത് നടപ്പാക്കാത്ത ഡി.ഡി.ഒ.മാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ധനവകുപ്പ് സർക്കുലറിൽ പറഞ്ഞു. ഇതുസംബന്ധിച്ച് സ്വീകരിച്ച നടപടികൾ ഡിസംബർ 31ന് മുമ്പ് സമർപ്പിക്കണം.
രജിസ്ട്രേഷന് ധനവകുപ്പിന്റെ അനുമതി നവംബർ 30 വരെ ഒഴിവാക്കി. സംസ്ഥാനത്ത് 2013 ഏപ്രിൽ ഒന്നു മുതലാണ് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയത്. അത് പ്രകാരം സർക്കാർ സർവ്വീസിൽ ചേർന്ന ജീവനക്കാർ 30 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ, വിവിധ സർവ്വീസ് സംഘടനകൾ പങ്കാളിത്ത പെൻഷനെ എതിർക്കുകയാണ്. നിസ്സാരകാരണങ്ങൾ പറഞ്ഞ് പെൻഷൻ പദ്ധതിയിൽ ജീവനക്കാരെ ചേർക്കാതിരിക്കുന്നത് കണക്കിലെടുത്താണ് സർക്കാരിന്റെ നീക്കം. പങ്കാളിത്ത പെൻഷനിൽ നിന്ന് സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് സി.പി.ഐയുടെ സർവ്വീസ് സംഘടനയായ ജോയിന്റ് കൗൺസിൽ ധനമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. കഴിഞ്ഞ ദിവസം പതിനായിരങ്ങളെ പങ്കെടുപ്പിച്ച് കാനം രാജേന്ദ്രന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും നടത്തി.
സംസ്ഥാനത്ത് ഇതുവരെ 1.48ലക്ഷം സർക്കാർ ജീവനക്കാരാണ് പങ്കാളിത്ത പെൻഷനിൽ രജിസ്റ്റർ ചെയ്തത്. ഇവരുടെ പെൻഷൻ പ്രായം 60 ആണ്. അതേസമയം സാറ്റ്യൂറ്ററി പെൻഷൻ കിട്ടുന്നവരുടെ പെൻഷൻ പ്രായം 56. ആകെ 5.14ലക്ഷം സർക്കാർ ജീവനക്കാരാണ് സംസ്ഥാനത്തുള്ളത്. പെൻഷൻ പദ്ധതിയിൽ സർക്കാർ തീരുമാനം കാത്തിരിക്കുന്നതിനാൽ കഴിഞ്ഞ രണ്ടു വർഷം സർവ്വീസിൽ ചേർന്ന പലരും പങ്കാളിത്ത പെൻഷനിൽ രജിസ്റ്റർ ചെയ്തിട്ടില്ല. ഇത് കണക്കിലെടുത്താണ് സർക്കാർ നടപടി. പങ്കാളിത്ത പെൻഷൻ പദ്ധതി തുടരാൻ തന്നെയാണ് സർക്കാർ നീക്കമെന്ന് ഇതോടെ
ഉറപ്പായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |