കൊച്ചി: സ്കൂൾ മുതൽ കോളേജുതലംവരെ പഠനത്തിൽ ഉന്നത വിജയിയായിരുന്നെങ്കിലും റുക്സാന തിരഞ്ഞെടുത്തത് കലയുടെ വഴി. ആ തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുന്നു. കേരളത്തിലെ അറിയപ്പെടുന്ന മെഹന്തി ആർട്ടിസ്റ്റാണ് കളമശേരി സ്വദേശിനി റുക്സാന ഷംസുദ്ദീനെന്ന 25കാരി. കല്യാണ സീസണുകളിൽ നിന്നുതിരിയാൻ നേരമില്ലാത്ത തിരക്കാണ്.
ബികോം മൂന്നാംവർഷ വിദ്യാർത്ഥിനിയായിരിക്കെയായിരുന്നു റുക്സാനയുടെ വിവാഹം. കളമശേരി സെന്റ് പോൾസ് കോളേജിൽ നിന്ന് 94 ശതമാനം മാർക്കോടെയാണ് പാസായത്. മകൾ ഐറയ്ക്ക് രണ്ട് വയസായപ്പോൾ ജോലി അന്വേഷിച്ചെങ്കിലും കാര്യമായ ശമ്പളം ലഭിക്കാത്തതിനാൽ പോകാൻ തയ്യാറായില്ല. ജോലി ലഭിച്ചതാകട്ടെ ദൂരെസ്ഥലങ്ങളിലും. മകളെ ഒറ്റയ്ക്കാക്കി പോകാനുള്ള ബുദ്ധിമുട്ടുകാരണം ആ ശ്രമം ഉപേക്ഷിച്ചു. ഈ സമയങ്ങളിൽ പരിചയമുള്ളവർക്കെല്ലാം റുക്സാന മെഹന്തിയിട്ടു നൽകിയിരുന്നു. അങ്ങനെ ഭർത്താവ് അജാസിന് മനസിൽ തോന്നിയ ഐഡിയയാണ് മെഹന്തി ആർട്ടിസ്റ്റെന്ന ലേബലിലേക്ക് റുക്സാനയെ എത്തിച്ചത്. അങ്ങനെ ഇൻസ്റ്രഗ്രാമിൽ ഐറ ഡിസൈൻസ് എന്ന പേജ് ആരംഭിച്ചു. ഇപ്പോൾ വിവിധ പരസ്യക്കമ്പനിക്കാരും ടിവി, സിനിമാതാരങ്ങളും റുക്സാനയെത്തേടിയെത്തുന്നു. ഇന്ത്യൻ, അറബിക് ബ്രൈഡൽ ഡിസൈൻസാണ് പലരും ചോദിച്ചെത്തുന്നത്. 3000- 7000രൂപവരെയാണ് നിരക്ക്.
വേറെ ജോലി നോക്കിക്കൂടേ ?
വീട്ടിലും നാട്ടിലും ജോലിക്ക് പോകുന്നിടത്തുമെല്ലാം റുക്സാനയോട് സ്ഥിരമായി ചോദിക്കുന്ന ചോദ്യമാണ് വേറെ ജോലിക്ക് പൊയ്ക്കൂടെയെന്ന്. ഉയർന്ന മാർക്കോടെ ബിരുദം നേടിയിട്ടും ഈ ജോലിയാണോ ചെയ്യുന്നതെന്ന് പലരും ചോദിക്കും. എസ്.എസ്.എൽ.സിക്ക് 98 ശതമാനം മാർക്കും പ്ലസ്ടുവിന് എല്ലാ വിഷയത്തിനും എപ്ലസും ഉണ്ടായിരുന്നു.
രണ്ടുവർഷം മുമ്പാണ് മെഹന്തി തൊഴിലാക്കിയത്. ആരും പഠിപ്പിച്ചിട്ടില്ല. കണ്ണൂർ, കോഴിക്കോട് കാസർകോട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ നിന്നെല്ലാം ആളുകൾ വിളിക്കുന്നുണ്ട്. സമീപജില്ലകളിൽ മാത്രമേ പോകാറുള്ളു.
മെഹന്തി ഇടാൻ 4-5 മണിക്കൂറോളമെടുക്കും. ജോലിയിലെ സന്തോഷമാണ് വലുത്.
റുക്സാന ഷംസുദ്ദീൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |