തിരുവനന്തപുരം : അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ കാൻസർ ചികിത്സാ കേന്ദ്രമായി റീജിയണൽ കാൻസർ സെന്ററിനെ (ആർ.സി.സി) മാറ്റിയെടുത്ത ഡോ.കൃഷ്ണൻ നായരുടെ പേര് സ്ഥാപനത്തിന് നൽകണമെന്ന് പ്രശസ്ത കാൻസർ ചികിത്സാവിദഗ്ദ്ധൻ ഡോ. എം.വി. പിള്ള പറഞ്ഞു. ഡോ. കൃഷ്ണൻ നായരുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ ആർ.സി.സിയിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ആരോഗ്യമേഖലയെ നയിക്കാൻ നേതാക്കളുടെ അഭാവമുണ്ട്. ദൗത്യങ്ങൾ ഏറ്റെടുത്ത് പ്രവർത്തിക്കാൻ കൃഷ്ണൻ നായർ മാതൃകയാണ്. ആരും തനിക്കൊപ്പം വളരാൻ പാടില്ലെന്ന് ചിന്തിക്കുന്ന മനുഷ്യരുള്ള കാലത്ത്, ശിഷ്യരെ തനിക്കൊപ്പം വളർത്തിയെടുക്കാൻ കൃഷ്ണൻ നായർ പരിശ്രമിച്ചു. മെഡിക്കൽ രംഗത്ത് ഒരു കൂട്ടം കേഡർമാരെ അദ്ദേഹം സംഭാവന ചെയ്തു. ആർ.സി.സിയിൽ പുതിയ തരം കാൻസർ രോഗികൾ എത്തുമ്പോൾ അവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ കൃഷ്ണൻ നായർ ലോകത്തുടനീളമുള്ള സുഹൃത്തുക്കളുടെ മാർഗനിർദ്ദേശം തേടിയിരുന്നു. ഗുരുക്കന്മാരോട് മാത്രമല്ല, പഴയ വിദ്യാർത്ഥികളോടും ഇക്കാര്യത്തിൽ അദ്ദേഹം സഹായം തേടിയെന്നും
ഡോ. എം.വി. പിള്ള പറഞ്ഞു. ആർ.സി.സി ഡയറക്ടർ ഡോ. രേഖ എ. നായർ അദ്ധ്യക്ഷ വഹിച്ചു. അഡിഷണൽ ഡയറക്ടർ ഡോ. സജീദ്, രജിസ്ട്രാർ ഡോ. അശ്വിൻ തുടങ്ങിയവരും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |