കൊച്ചി: പറവൂരിൽ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയ ആംബുലൻസ് കലൂർ ട്രാഫിക് സിഗ്നലിന് സമീപം മറിഞ്ഞ് രോഗി മരിച്ചു. പറവൂർ ആലങ്ങാട് കരുങ്ങാതുരുത്ത് സ്വദേശി മുണ്ടോളി പള്ളത്ത് വിനീത (65) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് റിട്ട. കാംകോ ഉദ്യോഗസ്ഥൻ എം.ആർ. നാരായണൻ ഉൾപ്പെടെയുള്ളവർ നിസാരപരിക്കുകളോടെ രക്ഷപെട്ടു.
ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അപകടം. എതിർദിശയിൽ നിന്ന് വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ബ്രേക്കിട്ട ആംബുലൻസ് നിയന്ത്രണംവിട്ട് റോഡിൽ മറിയുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. ആംബുലൻസ് ഉയർത്തി അതിൽത്തന്നെ വിനീതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂത്രത്തിൽ അണുബാധയെ തുടർന്ന് കുറെ ദിവസങ്ങളായി വിനീത പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടെ വൃക്കയ്ക്ക് തകരാർ സംഭവിച്ചതിനാൽ അടിയന്തര ചികിത്സയ്ക്കായാണ് ഇന്നലെ വൈകിട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തത്. കലൂരിലെ ആശുപത്രിയിൽ എത്താൻ ഏതാനും മീറ്റർ മാത്രം ബാക്കിനിൽക്കെയായിരുന്നു അപകടം. മക്കൾ: വിജീഷ് (സിവിൽ സപ്ലൈസ്), സജീഷ് (ഗൾഫ്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |