കൊച്ചി: കൊവിഡും റഷ്യ-യുക്രെയിൻ യുദ്ധവും മൂലമുണ്ടായ വിലക്കയറ്റത്തിന്റെ കെടുതിയിൽ വലയുകയാണ് ലോക രാജ്യങ്ങൾ. ഒട്ടുമിക്ക രാജ്യങ്ങളും നാണയപ്പെരുപ്പത്തിന് കടിഞ്ഞാണിടാൻ അടിസ്ഥാന പലിശനിരക്ക് കൂട്ടുന്നതുൾപ്പെടെ നടപടികളിലേക്ക് കടന്നെങ്കിലും നിയന്ത്രണാതീതമായി അവശ്യവസ്തുവില കുതിക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യയിൽ റിസർവ് ബാങ്ക് കഴിഞ്ഞ നാല് എം.പി.സി യോഗത്തിലും റിപ്പോനിരക്ക് കൂട്ടിയെങ്കിലും കഴിഞ്ഞമാസം റീട്ടെയിൽ നാണയപ്പെരുപ്പം 7.41 ശതമാനമായി ഉയർന്നു. തുടർച്ചയായ മൂന്ന് ത്രൈമാസങ്ങളിലും നാണയപ്പെരുപ്പം നിയന്ത്രണരേഖയായ 6 ശതമാനത്തിനുള്ളിൽ പിടിച്ചുകെട്ടാൻ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ധനനയ നിർണയസമിതി (എം.പി.സി) പരാജയപ്പെട്ടു.
ഇതോടെ തുടർനടപടിയെടുക്കാനും നിയന്ത്രണം പാളിയതിന്റെ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കാനുമായി പ്രത്യേക എം.പി.സി യോഗം ഒക്‌ടോബർ മൂന്നിന് ചേരുന്നുണ്ട് റിസർവ് ബാങ്ക്. ഒക്‌ടോബർ മൂന്നിനും പലിശനിരക്ക് കൂട്ടാനുള്ള സാദ്ധ്യതയേറെയാണ്.
ഇതെന്തൊരു പൊക്കം!
ഓസ്‌ട്രേലിയയിൽ നാണയപ്പെരുപ്പം സെപ്തംബറിൽ 7.3 ശതമാനമാണ്. 32 വർഷത്തെ ഏറ്റവും ഉയരമാണിത്. ടർക്കിയിൽ 24 വർഷത്തെ ഉയരമായ 186.27 ശതമാനം.
ബ്രിട്ടന്റെ നാണയപ്പെരുപ്പം 40 വർഷത്തെ ഉയരമായ 10.1 ശതമാനം. പ്രധാനമന്ത്രി ഋഷി സുനകിന്റെ മുന്നിലുള്ള പ്രധാനദൗത്യവും നാണയപ്പെരുപ്പ നിയന്ത്രണമാണ്. കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് തുടർച്ചയായി പലിശ കൂട്ടുകയാണെങ്കിലും അമേരിക്കയിലും നാണയപ്പെരുപ്പം പതിറ്റാണ്ടുകളുടെ ഉയരമായ 8.1 ശതമാനത്തിലാണുള്ളത്.
യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌ശക്തിയായ ജർമ്മനിയിൽ നാണയപ്പെരുപ്പം 32 വർഷത്തെ ഉയരമായ 10.4 ശതമാനം. ഇറ്റലിയിൽ 40 വർഷത്തെ ഉയരമായ 11.9 ശതമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |