ടെൽ അവീവ് : നാല് വർഷത്തിനിടെയുള്ള അഞ്ചാമത്തെ തിരഞ്ഞെടുപ്പിന് സാക്ഷിയായി ഇസ്രയേൽ. ഇന്നലെ ഇന്ത്യൻ സമയം രാവിലെ 10.30ന് ആരംഭിച്ച വോട്ടിംഗ് പുലർച്ചെ 1.30 വരെ തുടർന്നു. മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വീണ്ടും അധികാരത്തിൽ തിരിച്ചെത്താൻ ശ്രമിക്കുന്ന തിരഞ്ഞെടുപ്പാണിത്.
എന്നാൽ, ഇദ്ദേഹം നേരിടുന്ന അഴിമതി ആരോപണങ്ങൾ ഇതിന് തടസ്സമായേക്കും. കഴിഞ്ഞ മൂന്നര വർഷമായി രാജ്യത്ത് തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് ഈ തിരഞ്ഞെടുപ്പിലൂടെയെങ്കിലും അവസാനം കാണുമെന്നാണ് ഇസ്രയേലി ജനതയുടെ പ്രതീക്ഷ. നിലവിൽ രാജ്യത്തിന്റെ കാവൽ പ്രധാനമന്ത്രിയും യെഷ് ആറ്റിഡ് പാർട്ടി നേതാവുമായ യെയ്‌ർ ലാപിഡാണ് നെതന്യാഹുവിന്റെ മുഖ്യ എതിരാളി.
ഇസ്രയേലി പാർലമെന്റിൽ ഇതുവരെ ഒരു പാർട്ടിയ്ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായിട്ടില്ല എന്നതാണ് പ്രതിസന്ധികളുടെ പ്രധാന കാരണം. അഭിപ്രായ സർവേകൾ പ്രകാരം ഇത്തവണയും ആർക്കും ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയ്ക്ക് ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന് കരുതുന്നു.
യെഷ് ആറ്റിഡ് രണ്ടാം സ്ഥാനത്തെത്തിയേക്കും. ഫലം ഇന്ന് പുറത്തുവരുമെങ്കിലും സർക്കാർ രൂപീകരണം ആഴ്ചകളോളം നീണ്ടേക്കും. 120 അംഗ പാർലമെന്റിൽ ഭൂരിപക്ഷത്തിന് വേണ്ടത് 61 സീറ്റുകളാണ്. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയ്ക്ക് 60 സീറ്റുകൾ വരെ ലഭിച്ചേക്കുമെന്നും പ്രവചനമുണ്ട്.
യമിന പാർട്ടി നേതാവായ നഫ്താലി ബെന്നറ്റിന്റെയും യെയ്ർ ലാപിഡിന്റെയും നേതൃത്വത്തിൽ എതിരാളികൾ സഖ്യം രൂപീകരിച്ച് പാർലമെന്റിൽ ഭൂരിപക്ഷം നേടിയതോടെ കഴിഞ്ഞ വർഷമാണ് നെതന്യാഹുവിന് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായത്.
എട്ടു പാർട്ടികളടങ്ങുന്ന നഫ്താലി ബെന്നറ്റിന്റെ ഭരണ മുന്നണി സഖ്യത്തിന് ഏപ്രിലിൽ ഒരു പാർലമെന്റംഗം രാജിവച്ചതോടെ ഭൂരിപക്ഷം നഷ്ടമായിരുന്നു. ഇതോടെ ബെന്നറ്റ് രാജിവയ്ക്കുകയും വിദേശകാര്യ മന്ത്രിയായിരുന്ന ലാപിഡ് കാവൽ പ്രധാനമന്ത്രിയാവുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |