ന്യൂഡൽഹി: പ്രശസ്‌ത ഗാന്ധിയൻ ചിന്തകയും 'സേവ'യുടെ സ്ഥാപകയും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയുമായ പത്മഭൂഷൺ ഇളബെൻ ഭട്ട് (89) അന്തരിച്ചു. ലക്ഷക്കണക്കിന് സ്ത്രീകളുടെ ജീവിതം മാറ്റിമറിച്ച സ്വയം തൊഴിൽ സംരഭമായ സേവയുടെ സ്ഥാപകയായിരുന്ന ഇളബെൻ ഭട്ട് അറിയപ്പെട്ടത് 'നിശബ്‌ദ വിപ്ലവകാരിയായ വനിത' എന്നാണ്. വിമൻസ് വേൾഡ് ബാങ്കിംഗിന്റെ സ്ഥാപകരിൽ ഒരാളായ ഇള അഹമ്മദാബാദ് സ്വദേശിനിയാണ്.
1950 ൽ നിയമബിരുദം നേടിയ ഇളയുടെ ഇടപെടൽ മൂലമാണ് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ അവകാശങ്ങൾ അംഗീകരിക്കാൻ 1996 ലെ വീട്ടുജോലി സംബന്ധിച്ച അന്താരാഷ്ട്ര കൺവെൻഷൻ തയാറായത്. സബർമതി ആശ്രമത്തിന്റെ അദ്ധ്യക്ഷയായിരുന്നു. ഗുജറാത്ത് വിദ്യാപീഠിന്റെ ചാൻസലർ പദവി അടുത്ത കാലത്താണ് ഒഴിഞ്ഞത്. പത്മഭൂഷണ് പുറമെ രമൺ മഗ്സസെ അവാർഡ്, ഇന്ദിര ഗാന്ധി സമാധാന സമ്മാനം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ മാത്രമല്ല ദക്ഷിണേഷ്യയിലുടനീളം സ്ത്രീകളുടെ തൊഴിൽമേഖലയിലെ ശാക്തീകരണത്തിനായി നിരവധി സ്ഥാപനങ്ങൾക്കും പ്രവർത്തനങ്ങൾക്കും രൂപം നൽകി.
രണ്ട് ദശലക്ഷത്തിലധികം അംഗങ്ങളുള്ള വനിതകൾക്കായി പ്രർത്തിക്കുന്ന സേവ എന്ന സഹകരണ കൂട്ടായ്‌മയ്‌ക്ക് 1972 ൽ രൂപം നൽകി. രാജ്യത്തെ 18 സംസ്ഥാനങ്ങളിലും അയൽരാജ്യങ്ങളിലും ഇതിന്റെ പ്രവർത്തനമുണ്ട്. 1980 ൽ രാജ്യസഭാംഗമായിരുന്ന ഇള ഭട്ട് ആസൂത്രണ കമ്മീഷൻ അംഗവുമായിരുന്നു. മൈക്രോ ഫിനാൻസ് ഓർഗനൈസേഷനുകളുടെ ആഗോള ശൃംഖലയായ വേൾഡ് ബാങ്കിംഗിന്റെ ചെയർപെഴ്സണായും സേവനമനുഷ്ഠിച്ചു. ഇവരുടെ സേവനം ചൂണ്ടിക്കാട്ടി 2012 ൽ അന്നത്തെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റൺ ഇവരെ പ്രശംസിച്ചിരുന്നു. തന്റെ ഹീറോകളിൽ ഒരാൾ എന്നാണ് ഹിലാരി ഇവരെ വിശേഷിപ്പിച്ചത്. ഇളയുടെ വേർപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ഇളബെൻ ഭട്ടിന്റെ വേർപാടിൽ ദുഃഖമുണ്ടെന്നും സ്ത്രീ ശാക്തീകരണം, സാമൂഹ്യ സേവനം, യുവജനങ്ങൾക്കിടയിലെ വിദ്യാഭ്യാസം എന്നിവയുടെ പ്രോത്സാഹനത്തിന് വേണ്ടിയുള്ള അവരുടെ പ്രവർത്തനങ്ങൾ ദീർഘകാലം ഓർക്കുമെന്നും പ്രധാനമന്ത്രി ഗുജറാത്തി ഭാഷയിൽ ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |