ന്യൂഡൽഹി: ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിൽ ദമ്പതികളെയും വീട്ടുജോലിക്കാരിയെയും കൊലപ്പെടുത്തിയ യുവാവിനും കാമുകിക്കുമായുള്ള തെരച്ചിൽ പൊലീസ് ശക്തമാക്കി. കൂട്ടുപ്രതികളായ രണ്ടുപേർ അറസ്റ്റിലായി. കിഴക്കൻ ഡൽഹിയിലെ അശോക് നഗറിൽ ബ്യൂട്ടി പാർലർ നടത്തുന്ന ശാലു അഹൂജ (35), ഭർത്താവും വസ്ത്ര വ്യാപാരിയുമായ സമീർ അഹൂജ (38,) വേലക്കാരി സ്വപ്‌ന (33) എന്നിവരാണ് കഴിഞ്ഞ ദിവസം രാവിലെ എട്ടിന് കൊല്ലപ്പെട്ടത്. വീട്ടിലെ പുതപ്പിൽ കിടന്നുറങ്ങിയ മൂന്നു വയസുകാരി പ്രതികളുടെ കണ്ണിൽപ്പെടാതെ രക്ഷപ്പെട്ടു.
പൊലീസിന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതികളുടെ കൂട്ടാളികളായ സച്ചിൻ (19), സുജിത് (21) എന്നിവർ അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ശാലുവിന്റെ ബ്യൂട്ടിപാർലറിന്റെ മുൻ ജീവനക്കാരായ യുവാവിന്റെയും യുവതിയുടെയും പങ്ക് വ്യക്തമായത്. ഇവരുടെ പ്രണയബന്ധം എതിർത്ത ശാലുവും സമീറും ജോലിയിൽ അശ്രദ്ധകാട്ടിയെന്നാരോപിച്ച് കഴിഞ്ഞാഴ്ചയാണ് ഇരുവരെയും പിരിച്ചുവിട്ടത്. ഇതേത്തുടർന്നാണ് കൊലപാതകം നടത്തിയത്.
രാവിലെ ഒമ്പതിന് സമീറിന്റെ ഡ്രൈവറാണ് മൂന്നു നില വസതിക്ക് താഴെയുള്ള ബ്യൂട്ടിപാർലറിൽ ശാലുവും സ്വപ്‌നയും മരിച്ചു കിടക്കുന്നത് കണ്ടത്. തുടർന്നുള്ള പരിശോധനയിൽ ഒന്നാം നിലയിലെ കിടപ്പുമുറിയിൽ സമീറിനെ തല അടിച്ചു തകർത്ത നിലയിലും കണ്ടെത്തി. പൊലീസ് നടത്തിയ പരിശോധനയിൽ രാവിലെ എട്ടിന് ആറുപേർ വീട്ടിലെത്തിയതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചു.
കൊലപാതകം ആസൂത്രണം ചെയ്‌തശേഷം ശമ്പളക്കുടിശ്ശിക വാങ്ങാനെന്ന പേരിലാണ് ദമ്പതികളുടെ വീട്ടിലെത്തിയത്. സമീറിനെ ഫ്രയിംഗ് പാൻകൊണ്ടടിച്ചും ശാലുവിനെയും സ്വപ്‌നയും കുത്തിയുമാണ് കൊന്നത്. സംഭവശേഷം ശാലുവിന്റെ ഐഫോൺ, ലാപ്ടോപ്, പണം തുടങ്ങിയവയും പ്രതികൾ മോഷ്‌ടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |