ന്യൂഡൽഹി: തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് അയയ്‌ക്കുന്ന നിവേദനത്തിൽ ഒപ്പിടാൻ സമാന ചിന്താഗതിയുള്ള പാർട്ടികളോട് അഭ്യർത്ഥിച്ച് ഭരണകക്ഷിയായ ഡി.എം.കെ. കേരളത്തിൽ എൽ.ഡി.എഫ് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികൾക്കെതിരെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിപക്ഷ കൂട്ടായ്‌മയ്‌ക്കായി ചർച്ച നടത്തുന്നതിനിടെയാണ് തമിഴ്നാടിന്റെ നീക്കം.
ചെന്നൈയിലെ പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിലെത്തി നിവേദനം വായിച്ച് ഒപ്പിടണമെന്ന് ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ പാർട്ടികളുടെ എം.പിമാർക്ക് അയച്ച കത്തിൽ ഡി.എം.കെ പാർലമെന്ററി പാർട്ടി നേതാവ് ടി.ആർ. ബാലു അഭ്യർത്ഥിച്ചു. കോൺഗ്രസ് പിന്തുണ വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും ബാലു പറഞ്ഞു. തമിഴ്നാട്ടിലെ കുട്ടികൾക്ക് മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ നിന്ന് ഇളവ് നിർദ്ദേശിക്കുന്ന ബിൽ തിരിച്ചയച്ചതിലുൾപ്പെടെ ഗവർണറും സർക്കാരും തുറന്ന ഏറ്റുമുട്ടലിലാണ്. കേന്ദ്രസർക്കാരിനെ തൃപ്‌തിപ്പെടുത്താൻ ഗവർണർ ആശയക്കുഴപ്പവും വിവാദവും സൃഷ്ടിക്കുകയാണെന്ന്
ഡി.എം.കെ ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |