ലണ്ടൻ: നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ച് താലവേദനയായി മാറിയ എം.പി മാറ്റ് ഹാൻകോക്കിനെ പുറത്താക്കി കൺസർവേറ്റീവ് പാർട്ടി. ഇത്തവണ റിയാലിറ്റി ഷോയിൽ പങ്കെടുക്കാനായി എം.പി മുങ്ങിയതാണ് കാരണം. ബ്രിട്ടണിലെ പ്രശസ്ത ടി.വി റിയാലിറ്റി ഷോയായ അയാം എ സെലിബ്രിട്ടി, ഗെറ്റ് മീ ഔട്ട് ഒഫ് ഹിയറിൽ പങ്കെടുക്കാനാണ് ഹാൻകോക്ക് പോയത്. കാട്ടിൽ താമസിച്ച് സാഹസികമായ കാര്യങ്ങൾ ചെയ്യുന്നതാണ് പരിപാടി. ബ്രിട്ടണിൽ ബോറിസ് ജോൺസൺ മന്ത്രിസഭയിൽ കൊവിഡ് കാലത്ത് ആരോഗ്യ മന്ത്രിയായിരിക്കെ ഒഫീസിലെ ജീവനക്കാരിയെ ചുംബിച്ചതിന്റെ പേരിൽ രാജിവയ്ക്കേണ്ടി വന്ന ഹാൻകോക്ക് വെസ്റ്ര് സഫോക്ക് എം.പിയായി പ്രവർത്തിച്ചു വരികയായിരുന്നു. ഇതിനിടെയാണ് പുതിയ വിവാദം. ഇതോടെ പാർട്ടി കൈവിടുകയായിരുന്നു. ഇനി പാർലമെന്റിൽ ഹാൻകോക്ക് സ്വതന്ത്ര എം.പിയായിരിക്കും. ജനങ്ങളുമായുള്ള ബന്ധം ഒഴിവാക്കിയുള്ള ജനപ്രതിനിധികളുടെ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചിരുന്നു. അതേസമയം,ഹാൻകോക്കിനെ പിന്തുണച്ചും നിരവധി പേർ രംഗത്തുവരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |