പാലോട്: ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി നിയമിതരായ സാമൂഹിക ആരോഗ്യ പ്രവർത്തകരാണ് ആശാ ജീവനക്കാർ. ഇവർക്ക് കിട്ടുന്ന ഓണറേറിയം കേട്ടാലാണ് ഏറെ സങ്കടകരം. 6000 രൂപയാണ് ഒരു മാസം ലഭിക്കുന്നത്. കൂടാതെ ഇൻസെന്റീവ് ആയി 2000 രൂപയും ലഭിക്കും. യാത്രപ്പടി ലഭിക്കാത്തതിനാൽ ഈ തുച്ഛമായ വരുമാനത്തിൽ നിന്നാണ് അതും കണ്ടെത്തുന്നത്. വേതനപരിഷ്കരണം ആവശ്യപ്പെട്ടെങ്കിലും അധികാരികളുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും നാളിതുവരെ ഉണ്ടായിട്ടില്ല. ആശാവർക്കർമാരായ ഇവർക്ക് ഫീൽഡ് വർക്കാണ് ജോലി. വീടുകളിലെ അവശരായ രോഗികളുടെ ക്ഷേമങ്ങൾ, ഗർഭിണികൾക്കുള്ള മരുന്നുകൾ യഥാസമയം എത്തിക്കുക, പരിസരശുചിത്വം, ക്ലോറിനേഷൻ തുടങ്ങിയവയായിരുന്നു ഇവരുടെ ജോലി. ഇതു കൂടാതെ പനിയെ തുടർന്ന് ആശുപത്രികളിൽ രോഗികളുടെ എണ്ണം വർദ്ധിച്ചതിനാൽ ആശാവർക്കർമാരുടെ സേവനം കൂടി ആശുപത്രിയിലേക്ക് മാറ്റി. തിരക്ക് നിയന്ത്രിക്കലാണ് ജോലിയെങ്കിലും ഇവരുടെ സേവനം എല്ലാത്തരത്തിലും ലഭ്യമാക്കാൻ അധികാരികൾ ശ്രദ്ധിച്ചിരുന്നു. കൂടാതെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഇവരെ നിയോഗിച്ചതു കൂടാതെ അവശരായി കഴിയുന്നവരുടെ ആരോഗ്യസ്ഥിതി അറിയുക, വിറ്റാമിൻ ഗുളികകൾ എത്തിക്കുക, വാക്സിനേഷൻ രജിസ്ട്രേഷൻ, പൾസ് ഓക്സിമീറ്റർ രോഗികൾക്ക് എത്തിക്കുക, വിഗദ്ധ ചികിത്സ ആവശ്യമായ രോഗികളെ ആശുപത്രിയിലേക്ക് മാറ്റാൻ ശുപാർശ ചെയ്യുക തുടങ്ങി നൂറുകൂട്ടം ജോലികളും ഇപ്പോ ആശാവർക്കർമാരുടെ ചുമലിലാണ്.
അലവൻസ് രേഖകളിൽ മാത്രം
ഓരോ പഞ്ചായത്തിലും ആയിരം പേർക്ക് ഒരു ആശാവർക്കർ എന്ന നിലയിലാണ് ഇവർക്ക് നിയമനം. മറ്റ് തൊഴിലുകൾ ചെയ്യാനുള്ള മനസ്സുണ്ടെങ്കിലും ഇവർക്ക് അതിനു കഴിയാറില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് 1000 രൂപയും ഫോൺ അലവൻസായി 200 രൂപയും ഇവർക്ക് അനുവദിക്കുമെന്ന് അറിയിപ്പ് ലഭിച്ചെങ്കിലും ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഇതിനുള്ള നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. ഭൂരിഭാഗം ആശാവർക്കർമാർക്കും സ്വന്തമായി വാഹനം പോലുമില്ലാത്തവരാണ്. ദിവസേന കിലോമീറ്ററുകൾ നടന്നു വേണം കൃത്യനിർവ്വഹണത്തിനെത്താനുള്ളത്
സർക്കാർ കനിയണം
2009ലാണ് സന്നദ്ധ പ്രവർത്തകർ എന്ന നിലയിൽ ആശാവർക്കർമാരെ നിയമിച്ചത്. ആശാവർക്കർമാർക്ക് വേതന വർദ്ധന ഉണ്ടായിട്ടില്ല. രോഗനിയന്ത്രണത്തിലും രോഗീപരിചരണത്തിലും താങ്ങായി പൊരുതുന്ന ഇവർക്ക് ശമ്പളത്തിൽ ചെറിയ ഒരു വർദ്ധന വരുത്തിയാൽ ഇവരുടെ പ്രാരാബ്ദങ്ങൾക്ക് ചെറിയ ഒരു ആശ്വാസമാകും. കൂടാതെ ആശാവർക്കർമാരിൽ പലർക്കും കയറിക്കിടക്കാൻ അടച്ചുറപ്പുള്ള ഒരു വീടില്ലാത്തതാണ് ഏറെ വിഷമകരം. ത്രിതല പഞ്ചായത്തുകൾ ഒരുമിച്ചുനിന്ന് ആശാവർക്കർമാർക്ക് ഓണറേറിയത്തിൽ ഒരു വർദ്ധന വരുത്തുന്നതിനോടൊപ്പം 2009 മുതൽ ജോലി ചെയ്യുന്നവർക്ക് സ്ഥിരം നിയമനം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ഇവരിൽ പലർക്കും ഇനി മറ്റൊരു തൊഴിൽ കണ്ടെത്താൻ പ്രയാസമുള്ള സാഹചര്യത്തിൽ സർക്കാർ സഹായിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |