കാഠ്മണ്ഡു: നവംബർ 20ന് നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലൂടെ തന്റെ പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയാൽ ഇന്ത്യയുമായി തർക്കം നിലനിൽക്കുന്ന പ്രദേശങ്ങൾ തിരിച്ചുപിടിക്കുമെന്ന് നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി. നേപ്പാൾ - ഇന്ത്യ അതിർത്തിയ്ക്ക് സമീപമുള്ള ദാർചുല ജില്ലയിൽ ദേശീയതലത്തിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു ഒലി.
കാലാപാനി, ലിപുലെക്, ലിംപിയാദുര എന്നിവ ഉൾപ്പെടുന്ന ഭൂമി തിരിച്ചുപിടിക്കുമെന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് നേപ്പാൾ നേതാവായ ഒലിയുടെ അവകാശവാദം. ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നും 70കാരനായ ഒലി പറഞ്ഞു. അതേസമയം, നയതന്ത്ര മാർഗങ്ങളിലൂടെയും പരസ്പര ചർച്ചകളിലൂടെയും അതിർത്തി വിഷയങ്ങളിൽ പരിഹാരം കണ്ടെത്തുമെന്നാണ് നേപ്പാളി കോൺഗ്രസ് അദ്ധ്യക്ഷനും പ്രധാനമന്ത്രിയുമായ ഷേർ ബഹദൂർ ദ്യൂബ പറയുന്നത്.
അതിനിടെ, രാജ്യത്തിന്റെ അഖണ്ഡത തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കുന്നതിന് ഒലിയ്ക്കെതിരെ മുൻ പ്രധാനമന്ത്രി ഡോ. ബാബുറാം ഭട്ടാറായ് രംഗത്തെത്തി. ഒരു വ്യക്തിയോ പാർട്ടിയോ രാജ്യത്തിന്റെ പ്രാദേശിക സമഗ്രത തിരഞ്ഞെടുപ്പ് അജണ്ടയാക്കി മാറ്റരുതെന്ന് ഒലിയുടെ പേരെടുത്ത് പറയാതെ അദ്ദേഹം ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |