ട്വന്റി-20 ലോകകപ്പ് : പാകിസ്ഥാൻ ഫൈനലിൽ,
ന്യൂസിലൻഡിനെ തോൽപിച്ചത് 7 വിക്കറ്റിന്
സിഡ്നി: ലോകകപ്പ് സെമിയി ഒരിക്കൽക്കൂടി പാകിസ്ഥാന് മുന്നിൽ കളി മറന്ന് ന്യൂസിലൻഡ്. സിഡ്നിയിൽ ഇന്നലെ ന്യൂസിലൻഡിനെ 7 വക്കറ്റിന് കീഴടക്കി പാകിസ്ഥാൻ ഇത്തവണത്തെ ട്വന്റി -20 ലോകകപ്പിന്റെ ഫൈനലിൽ എത്തുന്ന ആദ്യ ടീമായി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 152 റൺസാണ്. എന്നാൽ മറുപടിക്കിറങ്ങിയ പാകിസ്ഥാൻ 5 പന്ത് ശേഷിക്കെ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിൽ എത്തുകയായിരുന്നു.
(153/3).
ടൂർണമെന്റിൽ ആദ്യമായി ക്ലിക്കായ ഓപ്പണിംഗ് വിക്കറ്റിൽ മുഹമ്മദ് റിസ്വാനും (43 പന്തിൽ 57), ക്യാപ്ടൻ ബാബർ അസമും (42 പന്തിൽ 53 ) ചേർന്ന് തകർപ്പൻ കൂട്ടുകെട്ടുണ്ടാക്കി പാക് ചേസിംഗിന്റെ നട്ടെല്ലായി. ഡാരിൽ മിച്ചൽ ഒഴികെയുള്ള കിവി ബാറ്റർമാർ പതറിയ പിച്ചിൽ അനായാസം ബാറ്റ് വീശിയ ബാബറും റിസ്വാനും ഒന്നാം വിക്കറ്റിൽ 76 പന്തിൽ 105 റൺസ് കൂട്ടിച്ചേർത്തപ്പോൾ തന്നെ പാകിസ്ഥാൻ വിജയാഘോഷം തുടങ്ങിയിരുന്നു. ബാബറിനെ മിച്ചലിന്റെ കൈയിൽ എത്തിച്ച് ട്രെൻഡ് ബൗൾട്ടാണ് പതിമൂന്നാം ഓറിൽ കൂട്ടുകെട്ട് പൊളിച്ചത്. ആദ്യ ഓവറിൽ നൽകിയ ക്യാച്ച് മിച്ചൽ പാഴാക്കിയത് മുതലെടുത്ത് ടൂർണമെന്റിൽ ആദ്യ ഫിഫ്റ്റി കണ്ടെത്തിയ ബാബറിന്റെ ഇന്നിംഗ്സിൽ 7 ഫോറും ഉൾപ്പെടും. പകരമെത്തിയത് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പാക് വിജയങ്ങൾക്ക് ബാറ്റ് കൊണ്ട് നിർണായക സംഭാവന നൽകിയ മുഹമ്മദ് ഹാരിസായിരുന്നു. സെമിയിലും പ്രതീക്ഷയ്ക്കൊക്കൊത്ത് ഉയർന്ന ഹാരിസ് ( 26 പന്തിൽ 30 ) റസ്വാനൊപ്പം പക് സ്കോർ മുന്നോട്ടു കൊണ്ടു പോയി. റിസ്വാൻ ബൗൾട്ടിന്റെ പന്തിൽ ഫിലിപ്സ് പിടിച്ച് പുറത്തായ ശേഷം ഷാൻ മസൂദിനൊപ്പവും ( പുറത്താകാത 3) ഹാരിസ് 12 പന്തിൽ 19 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി. സാന്റ്നർ എറിഞ്ഞ പത്തൊമ്പതാം ഓവറിലെ അവസാന പന്തിൽ ഫിൻ അലൻ പിടിച്ചു ഹാരിസ് പുറത്താകുമ്പോൾ പാകിസ്ഥാന് ജയിക്കാൻ 2 റൺസ് കൂടി മതിയായിരുന്നു. 2 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് ഹാരിസിന്റെ ഇന്നിംഗ്സ്. അവസാന ഓവറിലെ ആദ്യ പന്തിൽ തന്നെ മസൂദ് വിജയ റൺ നേടി. ഇഫ്തികർ അഹമ്മദായിരുന്നു മസൂദിനൊപ്പം ക്രീസിൽ ഉണ്ടായിരുന്നത്. ബൗൾട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി. ഫീൽഡിംഗിലും വിക്കറ്റ് കീപ്പിംഗിലും വരുത്തിയ പിഴവുകൾക്ക് ന്യൂസിലൻഡ് വലിയ വിലകൊടുക്കേണ്ടി വന്നു.
നേരത്തെ ടോസ് നേടിയ ന്യൂസിലൻഡ് നായകൻ വില്യംസൺ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ വെടിക്കെട്ടുകാരൻ ഫിൻ അലനെ (4) വിക്കറ്റിന് മുന്നിൽ കുടുക്കി ഷഹീൻ ഷാ അഫ്രീദി പാകിസ്ഥാന് ബ്രേക്ക് ത്രൂ നൽകി. പിന്നീട് ന്യൂസിലൻഡിന്റെ റണ്ണൊഴുക്കിന് സമർത്ഥമായി പാക് ബൗളർമാർ തടയിടുകയായിരുന്നു. ഡാരിൽ മിച്ചലിന് മാത്രമാണ് ( 35 പന്തിൽ 53 ) പാക് ബൗളിംഗിനെ നന്നായി നേരിട്ട് സ്കോർ ഉയർത്താനായുള്ളൂ. മിച്ചൽ 3 ഫോറും 1 സിക്സും നേടി. വില്യംസൺ ( 46 ), കോൺവേ (21) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. നീഷം 12 പന്തിൽ 16 റൺസുമായി പുറത്താകാതെ നിന്നു. പാകിസ്ഥാനായി അഫ്രീദി 2 വിക്കറ്റ് വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |