കാഠ്മണ്ഡു: പടിഞ്ഞാറൻ നേപ്പാളിൽ റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ ആറ് മരണം. കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽപ്പെട്ടാണ് മരണമുണ്ടായത്. ഇതിൽ നാല് പേർ കുട്ടികളാണ്. അഞ്ച് പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. കാഠ്മണ്ഡുവിൽ നിന്ന് 430 കിലോമീറ്റർ അകലെ ദോതി ജില്ലയിലെ ഖപ്‌തഡ് നാഷണൽ പാർക്കിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രദേശത്തെ മൺ, ഇഷ്ടിക വീടുകൾ പലതും തകർന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്നലെ പുലർച്ചെ ഇന്ത്യൻ സമയം 1.57 ഓടെയായിരുന്നു ഭൂചലനം.
24 മണിക്കൂറിനിടെ നേപ്പാളിലുണ്ടായ മൂന്നാമത്തെ ഭൂചലനമായിരുന്നു ഇത്. റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ചൊവ്വാഴ്ച രാത്രി 8.52നും, 3.5 തീവ്രതയിലെ മറ്റൊന്ന് 9.41നും ഉണ്ടായി. മൂന്ന് ചലനങ്ങളുടെയും പ്രഭവ കേന്ദ്രം ഒന്നാണ്.
ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹദൂർ ദ്യൂബ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാനും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |