ആലപ്പുഴ: ഉപതിരഞ്ഞെടുപ്പിൽ ജയിച്ച യുഡിഎഫ് സ്വതന്ത്രൻ ജി എസ് ബൈജുവിന് നേരെ ഗുണ്ടാ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി ഏട്ടേമുക്കാലോടെ കല്ലുമൂടിന് കിഴക്ക് കളപ്പാട്ട് ഭാഗത്തുവച്ചാണ് ആക്രമണമുണ്ടായത്. ആലപ്പുഴ മുതുകുളം നാലാം വാർഡിൽ നിന്നാണ് ബൈജു ജയിച്ചത്.
കമ്പിവടി ഉൾപ്പെടെയുള്ള ആയുധങ്ങളുമായി മൂന്ന് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പരിസരവാസികൾ പറഞ്ഞു. തലയ്ക്കും വലതുകാലിനും ഇടതുകൈയ്ക്കും സാരമായി പരിക്കേറ്റ ബൈജുവിനെ ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒടിഞ്ഞ കൈയിലും കാലിലും അടിയന്തര ശസ്ത്രക്രിയ നടത്തി.
ബിജെപി അംഗമായിരുന്ന ജി എസ് ബൈജു രാജിവച്ചതിന് ശേഷം യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം യുഡിഎഫ് പ്രവർത്തകരെ കാണാൻ പോകുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. 103 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ബൈജു തിരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം, തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ മുന്നേറ്റമാണ് ഉണ്ടായത്. എൽഡിഎഫിൽ നിന്നും ബിജെപിയിൽ നിന്നുമായി ഒമ്പത് സീറ്റുകൾ പിടിച്ചെടുത്ത യുഡിഎഫ്, എറണാകുളം കീരംപാറ പഞ്ചായത്തിൽ ഭരണവും പിടിച്ചു. 29 സീറ്റിൽ യുഡിഎഫ് 15ഉം എൽഡിഎഫ് 12ഉം ബിജെപി രണ്ടിടത്തുമാണ് വിജയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |