തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാളിന് തുടക്കമായി. ഇന്നലെ വൈകിട്ട് ഇടവക വികാരി ഫാ.ജോർജ് ഗോമസ് തിരുനാൾ കൊടിയേറ്റി. ദേവാലയാങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലെ ചടങ്ങുകൾക്ക് ശേഷമായിരുന്നു കൊടിയേറ്റ്. അതിരൂപതാ മെത്രാപ്പോലീത്ത ഡോ.തോമസ് ജെ.നെറ്റോ, സ്വാമി സാന്ദ്രാനന്ദ, അൽഹാഫിസ് മുഹമ്മദ് ഷിബിലി ഹസനി അൽ ഖാസിമി മൗലവി എന്നിവർ അനുഗ്രഹസന്ദേശങ്ങൾ നൽകി.
ഭൂമിയും പ്രപഞ്ചവും മനുഷ്യരാശിക്കായി സൃഷ്ടിക്കപ്പെട്ടതാണന്നും പരിസ്ഥിതി സംരക്ഷണം ആരോഗ്യമുള്ള ജനതയ്ക്ക് മുതൽക്കൂട്ടാകുമെന്നും മതാചാര്യന്മാർ ഉദ്‌ബോധിപ്പിച്ചു. ഗായകസംഘം ആലപിച്ച 'അസതോമ സദ്ഗമയ' എന്ന ആർഷഭാരത മന്ത്രധ്വനിക്കുശേഷം ഇടവക ഭാരവാഹികൾ കൈമാറിയ ക്രിസ്തുരാജ പതാക ഫാ.ജോർജ് ഗോമസ് വാനിലേക്കുയർത്തി. മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ.അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, സിറ്റി പൊലീസ് കമ്മിഷണർ ജി.സ്‌പർജൻ കുമാർ, എം.വിൻസന്റ് എം.എൽ.എ, മുൻ മന്ത്രിമാരായ എം.വിജയകുമാർ, സുരേന്ദ്രൻ പിള്ള, വി.എസ്.ശിവകുമാർ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആഗോള കത്തോലിക്കാ സഭയ്ക്കുവേണ്ടി 2022 പരിസ്ഥിതി വർഷമായി ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചതിനെ അനുസ്മരിച്ച് നൃത്തസംഗീത ദൃശ്യാവിഷ്‌കാരം അരങ്ങേറി.
ഇന്ന് രാവിലെ 6.30, 9, 11, വൈകിട്ട് 3.30, 5നും സമൂഹദിവ്യബലികളും 7ന് ക്രിസ്തുരാജ പാദപൂജയും ഉണ്ടായിരിക്കും.13ന് രാവിലെ 10ന് ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമ്മികത്വം വഹിക്കുന്ന സന്ധ്യാവന്ദന പ്രാർത്ഥനയും ക്രിസ്തുരാജത്വ തിരുസ്വരൂപ പ്രദക്ഷിണവും ഉണ്ടായിരിക്കും. 21ന് വൈകിട്ട് 5.30ന് ആർച്ച് ബിഷപ്പ് ഡോ.തോമസ് ജോ.നെറ്റോ മുഖ്യകാർമ്മികത്വം വഹിക്കുന്ന പൊന്തിഫിക്കൻ ദിവ്യബലിയോടുകൂടി ക്രിസ്തുരാജത്വ തിരുനാളിന് സമാപനമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |