ഷിംല: ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചൽ പ്രദേശിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളിൽ 90 ശതമാനം പേരും ബി.ജെ.പിയുടെ 82 ശതമാനം പേരും കോടീശ്വരന്മാർ. ആം ആദ്മി പാർട്ടിയുടെ 52 ശതമാനം സ്ഥാനാർത്ഥികളും കോടീശ്വരന്മാരാണ്. ബി.എസ്.പിയുടെ സ്ഥാനാർത്ഥികളിൽ 25 ശതമാനം പേരും, സി.പി.എമ്മിന്റെ 36 ശതമാനം സ്ഥാനാർത്ഥികളും കോടീശ്വരന്മാരാണ്. മാത്രമല്ല 45 സ്വതന്ത്ര സ്ഥാനാർത്ഥികളും കോടിപതികളാണ്.
128 കോടി രൂപ ആസ്തിയുള്ള ചോപ്പാൽ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി ബൽവീർ സിംഗ് വർമ്മയാണ് കോടീശ്വരന്മാരിൽ ഒന്നാമൻ. മുൻ മുഖ്യമന്ത്രി വീർഭദ്ര സിംഗിന്റെ മകനും ഷിംല റൂറൽ സീറ്റിലെ സ്ഥാനാർത്ഥിയുമായ വിക്രമാദിത്യ സിംഗാണ് രണ്ടാമൻ- 101 കോടി. അന്തരിച്ച കോൺഗ്രസ് നേതാവ് ജി.എസ്. ബാലിയുടെ മകനും നഗ്രോട്ട സീറ്റിലെ സ്ഥാനാർത്ഥിയുമായ ആർ.എസ്. ബാലിയാണ് മൂന്നാമൻ- 96.36 കോടി. കൂടാതെ 66 കോടീശ്വരൻ സ്ഥാനാർത്ഥികൾ ക്രിമിനൽ കുറ്റവാളികളുമാണ്. തിയോഗിലെ സി.പി.എം സ്ഥാനാർത്ഥിയായ രകേഷ് സിംഗ് 30 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കസുമാപ്തിയിലെ സി.പി.എം സ്ഥാനാർത്ഥിയായ കുൽദീപ് സിംഗ് തൻവാർ 20 ക്രിമിനൽ കേസുകളിലും പ്രതിയാണ്.
കോടീശ്വര ഗോദ
കോൺഗ്രസിലെ കോടീശ്വരന്മാർ- 90 %
സ്ഥാനാർത്ഥികൾ- 61
ബി.ജെ.പിയിലെ കോടീശ്വരന്മാർ- 82 %
സ്ഥാനാർത്ഥികൾ- 56
എ.എ.പി കോടീശ്വരന്മാർ- 52 %
സ്ഥാനാർത്ഥികൾ- 35
സി.പി.എം കോടീശ്വരന്മാർ- 36 %
സ്ഥാനാർത്ഥികൾ- 4
സ്വതന്ത്ര കോടീശ്വരന്മാർ- 45
ആകെ സ്ഥാനാർത്ഥികൾ- 412
കോടീശ്വരന്മാർ- 55 % (226)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |