മുംബയ്: മകളെ തെറ്റിദ്ധരിപ്പിച്ച് ആത്മഹത്യാ നാടകം ചെയ്യിച്ച് കൊലപ്പെടുത്തിയ നാൽപ്പതുകാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലാണ് സംഭവം. നാഗ്‌പൂർ നഗരത്തിലെ കലംമ്‌നയിൽ നവംബർ ആറിനാണ് പതിനാറുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ മുറിയിൽ നിന്ന് കണ്ടെത്തിയ അഞ്ച് ആത്മഹത്യാക്കുറിപ്പുകളുടെ അടിസ്ഥാനത്തിൽ രണ്ടാനമ്മ, അമ്മാവൻ, അമ്മായി, മുത്തശ്ശൻ, മുത്തശ്ശി എന്നിവർക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസന്വേഷണത്തിനിടെ പൊലീസ് പെൺകുട്ടിയുടെ പിതാവിന്റെ ഫോൺ പരിശോധിച്ചതോടെയാണ് സത്യം പുറത്തുവരുന്നത്.
പെൺകുട്ടി ആത്മഹത്യാനാടകം ചെയ്യുന്നതിന്റെ ഒരു ഫോട്ടോ ഇയാളുടെ പക്കൽ നിന്ന് പൊലീസ് കണ്ടെടുത്തു. ആത്മഹത്യ ചെയ്യുന്നതായി അഭിനയിക്കുകയാണെന്ന് പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച ഇയാൾ ആദ്യം ബന്ധുക്കൾക്കെതിരായ ആത്മഹത്യാക്കുറിപ്പുകൾ എഴുതിപ്പിച്ചു. ശേഷം പിതാവിന്റെ നിർദേശപ്രകാരം പെൺകുട്ടി സ്റ്റൂളിന് മുകളിൽ കയറിനിന്ന് കഴുത്തിൽ കയർ മുറുക്കി. തുടർന്ന് ഇയാൾ ഫോണിൽ ചിത്രങ്ങൾ പകർത്തി. ഇതിനിടെ ഇയാൾ സ്റ്റൂൾ തട്ടിമാറ്റുകയും പെൺകുട്ടി പിടഞ്ഞുമരിക്കുകയുമായിരുന്നു. സംഭവത്തിന് പന്ത്രണ്ടുവയസുകാരിയായ മറ്റൊരു മകളും ദൃക്‌സാക്ഷിയാണ്.
കൊലപാതകത്തിന് പിന്നാലെ പ്രതി വീട്ടിൽ നിന്ന് പോയി. തുടർന്ന് പൊലീസ് സ്റ്റേഷനിൽ വിളിച്ച് താൻ ജോലിയ്ക്ക് പോയി തിരികെയെത്തിയപ്പോൾ മകൾ തൂങ്ങിനിൽക്കുന്നതായി കണ്ടുവെന്ന് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. ഇതിനിടെയാണ് പിതാവാണ് കൊലപാതകിയെന്ന് തെളിയുന്നത്.
ബന്ധുക്കളെ ഒരു പാഠം പഠിപ്പിക്കാനാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. ഇയാളുടെ ആദ്യ ഭാര്യ 2016ൽ ആത്മഹത്യ ചെയ്തിരുന്നു. അടുത്തിടെ രണ്ടാം ഭാര്യയും ഉപേക്ഷിച്ചുപോയി. കൂലിപ്പണിക്കാരനായ ഇയാൾ കഴിഞ്ഞദിവസമാണ് അറസ്റ്റിലായത്. കൊലപാതകത്തിനുള്ള യഥാർത്ഥ കാരണം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |