തിരുവനന്തപുരം: കെ സുധാകരന്റെ ആർ എസ് എസ് അനുകൂല പരാമർശം തിരുത്തണമെന്ന് കെ മുരളീധരൻ. ഖേദ പ്രകടനം കൊണ്ടായില്ലെന്നും ലീഗിനെ അടക്കം വിശ്വാസത്തിലെടുത്തുള്ള തിരുത്തൽ വേണമെന്നും മുരളീധരൻ പറഞ്ഞു.
'ആർ എസ് എസ് അനുകൂല പ്രസ്താവനകൾ അനുചിതമാണ്. നെഹ്റുവിനെ കൂട്ടുപിടിച്ചത് തെറ്റായി. കെ പി സി സി പ്രസിഡന്റ് എന്നാൽ പാർട്ടിയുടെ ശബ്ദമാണ്. ഖേദം പ്രകടിപ്പിച്ചതുകൊണ്ടായില്ല. നെഹ്റു ഒരിക്കലും ആർ എസ് എസിനോട് സന്ധി ചെയ്തിട്ടില്ല. ആർ എസ് എസ് പ്രവർത്തനവും ഭാരതീയ ജനസംഖം രൂപീകരിച്ചതും മുതൽ ശ്യാമപ്രസാദ് മുഖർജിയെ നെഹ്റു മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തി. മുഖർജിയെ അറസ്റ്റ് ചെയ്യിച്ചതും നെഹ്റുവാണ്. അങ്ങനെയിരിക്കെ ഇത്തരമൊരു പ്രസ്താവന കോൺഗ്രസിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്ന ന്യൂനപക്ഷങ്ങളെ ആകുലരാക്കിയിട്ടുണ്ട്. അതിനാൽ ഈ പ്രസ്താവന കോൺഗ്രസിനും ക്ഷീണമാണ്. അത് പാർട്ടി ചർച്ച ചെയ്യും. പാർട്ടിയുടെ അവസാന വാക്കാണ് അദ്ധ്യക്ഷൻ എന്നിരിക്കെ സുധാകരൻ ജാഗ്രത പുലർത്തേണ്ടതായിരുന്നു.'
'ലീഗുമായി ചർച്ച ചെയ്ത് അവരുടെ തെറ്റിദ്ധാരണകൾ അകറ്റി യു ഡി എഫ് ശക്തമായി മുന്നോട്ട് പോകണം. ഈ രണ്ടാഴ്ചകളായി നടത്തിയ പ്രസ്താവനകൾ യു ഡി എഫിന് ക്ഷീണമായി. യാഥാർത്ഥ്യങ്ങളെ കാണാതിരുന്നുകൂട. സുധാകരന്റെ പരാമർശങ്ങൾ നിക്ഷ്പക്ഷമതികൾക്കിടയിലും സാധാരണ ജനങ്ങൾക്കിടയിലും കോൺഗ്രസിനോടുള്ള മതിപ്പിൽ കോട്ടമുണ്ടാക്കി.'- മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |