തൃപ്പൂണിത്തുറ: മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി നടന്ന് മാല പൊട്ടിക്കുന്ന മൂന്നംഗ പഞ്ചാബി സംഘത്തെ തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് ഇൻസ്പെക്ടർ വി. ഗോപകുമാറിൻെറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ബണ്ടി എന്ന് വിളിക്കുന്ന നന്ദകിഷോർ (37), ഗുരുദേവ് സിംഗ് (26), വികാസ് ദദ്വാൽ (29) എന്നിവരാണ് പിടിയിലായത്.
ഈ മാസം എട്ടിന് തിരുവാങ്കുളം ഭാവൻസ് സ്കൂളിനു സമീപം വായനശാല റോഡിൽ ഒഞ്ചിക്കാട്ട് വീട്ടിൽ പൗലോസിന്റെ ഭാര്യ വത്സ (76)യുടെ തലയ്ക്കടിച്ച ശേഷം രണ്ട് പവന്റെ സ്വർണമാലയും ചിത്രപ്പുഴയ്ക്ക് സമീപം വായനശാല റോഡിൽ സ്കന്ദം വീട്ടിൽ ജയകുമാറിന്റെ ഭാര്യ രമ (60)യെ ആക്രമിച്ച ശേഷം രണ്ടര പവന്റെ മാലയും പൊട്ടിച്ചു കടന്ന കേസിന്റെ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവർ തിരുവാങ്കുളം സ്വദേശി സുരേഷിന്റെ ബൈക്ക് മോഷ്ടിച്ചാണ് കൃത്യം നടത്തിയത്.
സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാക്കൾ അന്യസംസ്ഥാനക്കാരാണെന്ന് സംശയമുണർന്നിരുന്നു. തുടർന്ന് എച്ച്.പി.സി.എൽ, ഐ.ഒ.സി കമ്പനികളിൽ ഷട്ട് ഡൗൺ ജോലിക്കായി കൊണ്ടുവന്ന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കരാർ കമ്പനിയുടെ ഓഫീസിൽ വച്ച് പൊലീസ് തന്ത്രപൂർവ്വം വികാസിനെയും ഗുരുദേവ് സിംഗിനെയും പിടികൂടുകയായിരുന്നു. സംഘാംഗമായ നന്ദകിഷോർ മോഷണമുതലുമായി പഞ്ചാബിലേക്ക് പോയതറിഞ്ഞ പൊലീസ് ആർ.പി.എഫിനെ അറിയിക്കുകയും ആഗ്ര സ്റ്റേഷനിൽ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആഗ്രയിൽ എത്തിയ ഹിൽപാലസ് പൊലീസ് ഇയാളിൽ നിന്ന് താക്കോലുകളും വാഹനങ്ങളുടെ ലോക്ക് തകർക്കാനുള്ള ഉപകരണങ്ങളും മോഷ്ടിച്ച മാലകളും കണ്ടെടുത്തു.
ഇവർ നടത്തിയ സമാന മോഷണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചു. കൊച്ചി സിറ്റി ഡി.സി.പി ശശിധരൻ, തൃക്കാക്കര എ.സി.പി. ബേബി പി.വി. എന്നിവർ കേസന്വേഷണത്തിന് നേതൃത്വം നൽകി. ഹിൽപാലസ് എസ്.ഐ. മാരായ പ്രദീപ് എം, രേഷ്മ വി.ആർ, രാജൻ വി. പിള്ള, എ.എസ് ഐ മാരായ സന്തോഷ് എം.ജി, രാജീവ് നാഥ്, കെ. സതീഷ് കുമാർ, എസ്.സി.പി.ഒ. ശ്യാം ആർ. മേനോൻ, സി.പി.ഒ. ബിബിൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |