SignIn
Kerala Kaumudi Online
Thursday, 19 September 2024 11.56 AM IST

'പ്രിയ വർഗീസിന് യോഗ്യതയില്ല'; യു ജി സി നിബന്ധനകൾ മറികടക്കാനാകില്ലെന്ന് ഹൈക്കോടതി

Increase Font Size Decrease Font Size Print Page

priya-varghese

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസർ ആകാനുള്ള മതിയായ അദ്ധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി. യുജിസി നിബന്ധനകൾ മറികടക്കാനാകില്ലെന്നും, യുജിസി റെഗുലേഷനാണ് പ്രധാനമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടേഷൻ അദ്ധ്യാപന പരിചയമല്ലെന്നും കോടതി വ്യക്തമാക്കി. റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്നും രണ്ടാം റാങ്കുകാരനായ പ്രോഫ. ജോസഫ് സ്കറിയയുടെ ഹർജി അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞു.

പ്രിയ വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റിനെയും ഹൈക്കോടതി വിമർശിച്ചു. സമൂഹത്തിലെ ഏറ്റവും നല്ലവരായിരിക്കണം അദ്ധ്യാപകരെന്നും കോടതി പറഞ്ഞു. അദ്ധ്യാപക ജോലി ചെയ്യാത്തവരെ അദ്ധ്യാപന പരിചയമുള്ളവരായി പരിഗണിക്കാനാകില്ല. തുടർച്ചയായുള്ള അദ്ധ്യാപന പരിചയം അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്ക് ആവശ്യമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഗവേഷണ കാലയളവിൽ പ്രിയയ്ക്ക് അദ്ധ്യാപന പരിചയം ലഭിച്ചോ എന്നും കോടതി ആരാഞ്ഞു.

അദ്ധ്യാപകർ രാഷ്ട്ര നിർമാതാക്കളാണ്. സമൂഹത്തിലെ ഏറ്റവും നല്ലവരായിരിക്കണം അദ്ധ്യാപകർ. അസുഖകരമായ കാര്യങ്ങളാണ് നടക്കുന്നത്. കുഴിവെട്ട് എന്ന കാര്യം പറഞ്ഞതായി ഓർക്കുന്നില്ല. കോടതിയിൽ കേസിന്റെ ഭാഗമായി നിരവധി കാര്യങ്ങൾ പറയും. കോടതിയിൽ സംഭവിച്ചത് അവിടെ അവസാനിക്കണം. എൻഎസ്എസിന്റെ ഭാഗമായി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടാകും, അത് അദ്ധ്യാപന പരിചയം ആണോ എന്നാണ് നോക്കിയത്. വാദത്തിനിടയിൽ പല കാര്യങ്ങളും കോടതിയിൽ പറയും അത് പൊതുജനത്തിന് മനസിലാകണമെന്നില്ല. കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ടതില്ല. എൻഎസ്എസിന്റെ പ്രവർത്തനങ്ങളോട് ബഹുമാനമെന്നും കോടതി പറഞ്ഞു. ഹർജി നിലനിൽക്കില്ല എന്ന വാദം ഉന്നയിച്ചത് പ്രിയ മാത്രമാണ്. സർവകലാശാല പോലും ഇത് അംഗീകരിച്ചിട്ടില്ല എന്നും കോടതി വ്യക്തമാക്കി.

യുജിസി ചട്ടം ലംഘിച്ചാണ് പ്രിയ വർഗീസിനെ റാങ്ക് പട്ടികയിൽ ഒന്നാമതാക്കിയതെന്നും, പട്ടികയിൽ നിന്ന് പ്രിയ വർഗീസിനെ നീക്കണമെന്നും ആവശ്യപ്പെട്ടാണ് ജോസഫ് സ്കറിയ ഹൈക്കോടതിയെ സമീപിച്ചത്. യുജിസി ചട്ടപ്രകാരം മാത്രമേ പ്രിയ വർഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാൻ ആവുകളുള്ളൂവെന്ന് ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.

വിവാദങ്ങളുടെ തുടക്കം

തൃശൂർ കേരള വർമ്മ കോളേജിൽ അദ്ധ്യാപികയായ പ്രിയ വർഗീസിന് കഴിഞ്ഞ നവംബറിൽ കണ്ണൂർ വിസിയുടെ കാലാവധി നീട്ടുന്നതിനു തൊട്ടുമുൻപ് അഭിമുഖം നടത്തി ഒന്നാം റാങ്ക് നൽകിയത് വിവാദമായിരുന്നു. തുടർന്ന് മാറ്റിവച്ച റാങ്ക് പട്ടിക അടുത്തിടെ സിൻഡിക്ക​റ്റ് അംഗീകരിച്ച് നിയമനം നൽകുകയായിരുന്നു. ഇതിനുപിന്നാലെ യു ജി സി ചട്ടപ്രകാരം എട്ടു വർഷം അസി. പ്രൊഫസറായി അദ്ധ്യാപന പരിചയമില്ലാത്തതിനാൽ പ്രിയയുടെ നിയമനം റദ്ദാക്കണമെന്ന് സേവ് യൂണിവേഴ്സി​റ്റി കാമ്പെയിൻ കമ്മി​റ്റി ഗവർണർക്ക് പരാതി നൽകുകയായിരുന്നു.

കേരളവർമ്മ കോളേജിൽ മൂന്നു വർഷം മാത്രം സേവനമുള്ള പ്രിയ വർഗീസ് രണ്ടുവർഷം കണ്ണൂർ യൂണിവേഴ്സി​റ്റിയിൽ എൻ എസ് എസ് കോ-ഓർഡിനേറ്റർ ആയി ജോലി ചെയ്ത കാലയളവും, കരാർ അടിസ്ഥാനത്തിൽ അസിസ്​റ്റന്റ് പ്രൊഫസറായി ജോലി ചെയ്ത മൂന്ന് വർഷവും കൂട്ടിച്ചേർത്ത് അദ്ധ്യാപന പരിചയമായി കണക്കിലെടുത്തെന്നായിരുന്നു ഗവർണർക്ക് നൽകിയ പരാതി. ഗവേഷണ പഠനത്തിന് ചെലവിട്ട മൂന്നുവർഷ കാലയളവ് നേരിട്ടുള്ള നിയമനങ്ങൾക്ക് അദ്ധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്നാണ് യു.ജി.സി വ്യവസ്ഥയെന്നും പരാതിയിൽ പറയുന്നു.

ഹൈക്കോടതിയിൽ ഹർജി

കാൽനൂറ്റാണ്ട് അദ്ധ്യാപന പരിചയവും നൂറിൽപരം ഗവേഷണ പ്രബന്ധങ്ങളുമുള്ള ചങ്ങനാശ്ശേരി എസ് ബി കോളേജിലെ അദ്ധ്യപകൻ ജോസഫ് സ്കറിയയേയും മലയാളം സർവകലാശാലയിലെ രണ്ട് അദ്ധ്യാപകരെയും പിന്തള്ളിയാണ് പ്രിയ വർഗീസിന് ഒന്നാംറാങ്ക് നൽകിയത്. ഇതിനെതിരെ ജോസഫ് സ്കറിയ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പ്രിയയ്ക്ക് അഞ്ചു വർഷവും അഞ്ചു ദിവസവും മാത്രമാണ് പരിചയം. പ്രിയ പിഎച്ച് ഡി പഠനത്തിനു പോയതും സ്റ്റുഡന്റ്സ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ പോയതുമൊക്കെ അദ്ധ്യാപന പരിചയമായി കണക്കാക്കിയാണ് നിയമനം നൽകാനൊരുങ്ങുന്നതെന്നുമാണ് ഹർജിക്കാരന്റെ വാദം.

പിഎച്ച് ഡി പഠനവും ഡെപ്യൂട്ടേഷൻ കാലാവധിയുമൊക്കെ അദ്ധ്യാപന പരിചയമായി കണക്കാക്കാമെന്നാണ് പ്രിയ വർഗീസിന്റെ വാദം. സ്റ്റുഡന്റ്സ് ഡയറക്ടർ പദവിയിലിരിക്കെ എൻ എസ് എസ് കോ -ഓർഡിനേറ്ററായിരുന്നുവെന്നും ഹർജിയിൽ പറയുന്നു.

അതേസമയം,​ അദ്ധ്യാപനത്തോടൊപ്പം ഗവേഷണം നടത്തിയാലേ ആ കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയൂ. പ്രിയയുടെ ഗവേഷണകാലം അദ്ധ്യാപന പരിചയത്തിൽപ്പെടുന്നില്ല. പിഎച്ച് ഡി ഹാജർ സംബന്ധിച്ചും സംശയമുണ്ടെന്നാണ് യു ജി സി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ പ്രിയ വർഗീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നാഷണൽ സർവീസ് സ്‌കീമിന്റെ ഭാഗമായി കുഴി വെട്ടിയത് അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനുള്ള അദ്ധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്നായിരുന്നു വിമർശനം.

പ്രിയയുടെ ഉത്തരം മുട്ടിച്ച ഹൈക്കോടതിയുടെ അഞ്ച് ചോദ്യങ്ങൾ

1- ഡെപ്യൂട്ടേഷൻ കാലയളവിൽ പഠിപ്പിക്കാൻ നിർദ്ദേശിച്ചിരുന്നോ?

2- സ്റ്റുഡന്റ്സ് ഡയറക്ടർ പദവി വഹിക്കുന്നത് എങ്ങനെ അദ്ധ്യാപന പരിചയമാവും?

3- എൻ എസ് എസ് കോ-ഓർഡിനേറ്ററായിരുന്നത് ഇപ്പോഴല്ലേ പറയുന്നത് ?

4- മതിയായ യോഗ്യതയുടെ വിവരങ്ങൾ അപേക്ഷയോടൊപ്പം നൽകിയിരുന്നോ?

5- സ്ക്രൂട്ടിനി കമ്മിറ്റിക്കു നൽകാത്ത വിവരങ്ങൾ കോടതിയിൽ പറഞ്ഞിട്ടെന്തുകാര്യം?​

ഇന്നത്തെ ഹൈക്കോടതി വിധി പ്രിയ വർഗീസിന് മാത്രമല്ല,​ സംസ്ഥാന സർക്കാരിനെ സംബന്ധിച്ചും ഏറെ നിർണായകമാണ്. വിധി അനൂകൂലമായാൽ വിസി നിയമനമടക്കമുള്ള ആരോപണങ്ങൾക്കിടയിൽ സർക്കാരിന് കിട്ടുന്ന കച്ചിത്തുരുമ്പാകുമിത്. പ്രതികൂലമായാൽ സർക്കാരിനെതിരെ പ്രതിപക്ഷത്തിന് കിട്ടുന്ന ആയുധമായിരിക്കുകയും ചെയ്യും. കൂടാതെ തന്റെ വാദങ്ങളെല്ലാം ശരിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വാദിക്കാനുള്ള ഒരു അവസരം കൂടി ലഭിക്കും.

സംസ്ഥാന സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും എന്നാൽ, സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. സർവകലാശാലകളെ പാർട്ടി വകുപ്പുകളാക്കി മാറ്റാൻ അനുവദിക്കില്ല. അവയുടെ നടത്തിപ്പിന് കൃത്യമായ നിയമങ്ങളുണ്ട്. അത് രാജ്യത്തെ നിയമമാണ്. വ്യക്തികളുടെ നിയമമല്ല. സുപ്രീംകോടതിയും ഹൈക്കോടതിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതെല്ലാവർക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PRIYA VARGHESE, HIGHCOURT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.