ന്യൂഡൽഹി: നായയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഗുരുഗ്രാം മുനിസിപ്പൽ കോർപ്പറേഷന് പുതിയ നിർദേശം നൽകി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം. പതിനൊന്ന് വിദേശ ഇനത്തിലെ നായകളെ നിരോധിക്കുക, ഇവയുടെ രജിസ്‌ട്രേഷൻ റദ്ദാക്കുക, ഈ ഇനത്തിൽ വരുന്ന നായകളെ കസ്റ്റഡിയിൽ എടുക്കുക തുടങ്ങിയ നിർദേശങ്ങളാണ് കോർപ്പറേഷന് നൽകിയിരിക്കുന്നത്. മൂന്ന് മാസത്തിനകം വളർത്തുനായകൾക്കായി ഒരു നയം രൂപീകരിക്കാനും ഫോറം ഉത്തരവിട്ടു. നവംബർ 15നാണ് ഉത്തരവ് പുറത്തുവന്നത്.
പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചതിനൊപ്പം ഗുരുഗ്രാമിൽ വളർത്തുനായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സ്ത്രീയ്ക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഫോറം ഉത്തരവിട്ടു. ഓഗസ്റ്റ് പതിനൊന്നിനായിരുന്നു വളർത്തുനായയുടെ ആക്രമണത്തിൽ ഇവർക്ക് പരിക്കേറ്റത്. 'ഡോഗോ അർജെന്റീനോ' എന്ന ഇനത്തിൽപ്പെട്ട നായയാണ് ആക്രമിച്ചത്.
രജിസ്റ്റർ ചെയ്ത വളർത്തുനായകളുടെ കഴുത്തിൽ കോളറും മെറ്റൽ ചെയിനും ഉണ്ടായിരിക്കണം. ഒരു കുടുംബത്തിൽ ഒരു നായയെ മാത്രമേ വളർത്താൻ അനുമതിയുള്ളൂ. പൊതുയിടങ്ങളിൽ നായയെ കൊണ്ടുവരുമ്പോൾ വായ നെറ്റ് ക്യാപ് അല്ലെങ്കിൽ മറ്റ് മാർഗങ്ങൾ ഉപയോഗിച്ച് മൂടിയിരിക്കണം. വളർത്തുനായകൾ പൊതുയിടങ്ങളിൽ മലമൂത്രവിസർജ്ജനം ചെയ്ത് മലിനമാക്കാതിരിക്കാൻ ഉടമകൾ ബാഗ് കയ്യിൽ കരുതണമെന്നും പതിനാറ് പേജുള്ള ഉത്തരവിൽ പറയുന്നു.
ഗുരുഗ്രാമിൽ നിരോധിച്ച നായ ഇനങ്ങൾ
അമേരിക്കൻ ബുൾഡോഗ്, അമേരിക്കൻ പിറ്റ്‌ബുൾ ടെറിയേഴ്‌സ്, ഡോഗോ അർജന്റീനോ, റോട്ട്‌വീലർ, ബോർബോൾ, പ്രെസ കനാറിയോ, നെപ്പോളിറ്റിയൻ മസ്റ്റിഫ്, വോൾഫ്‌ഡോഗ്, കാൻ കോർസോ, ബാൻഡോഗ്, ഫില ബ്രസീലെറോ എന്നീ വിദേശ ഇനങ്ങളെയാണ് നിരോധിച്ചത്. ഇവയെ അപകടകാരികളായ വിദേശ ബ്രീഡുകൾ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |