ന്യൂഡൽഹി: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ പ്രചാരണം നടത്താൻ സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചു. താങ്ങുവില വിഷയത്തിൽ മോദി സർക്കാർ കർഷകരെ വഞ്ചിച്ചുവെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കളായ അശോക് ധാവ്‌ലെ, ഹന്നൻമൊള്ള, ദർശൻ പാൽ, യുദ്ധ്‌വീർ സിംഗ്, അവിക് സാഹ എന്നിവർ പറഞ്ഞു. കേന്ദ്രസർക്കാരിനെതിരെ രണ്ടാംഘട്ട പ്രക്ഷോഭം തുടങ്ങുമെന്നും അവർ അറിയിച്ചു.
കർഷകർക്ക് എഴുതി നൽകിയ ഉറപ്പുകൾ കേന്ദ്രസർക്കാർ പാലിച്ചില്ല. മിനിമം താങ്ങുവിലയ്‌ക്ക് നിയമപ്രാബല്യം നൽകിയില്ല. അതിനാൽ ബി.ജെ.പിക്ക് വോട്ടു ചെയ്യരുത് എന്നാണ് ഗുജറാത്തിലെ വോട്ടർമാരോട് പറയുക. കേന്ദ്രസർക്കാരിനെതിരായ രണ്ടാം ഘട്ട പ്രക്ഷോഭത്തിന്റെ ഭാഗമായി 26ന് എല്ലാ രാജ്‌ഭവനുകളിലേക്ക് മാർച്ച് നടത്തും. ഡിസംബർ ഒന്നുമുതൽ 11വരെ എം.പിമാരുടെയും എം.എൽ.എമാരുടെയും ഓഫീസുകളിലേക്കു മാർച്ച് നടത്തി പാർലമെന്റിലും നിയമസഭകളിലും കർഷകരുടെ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ ആവശ്യപ്പെടും.
ആവശ്യങ്ങൾ
മിനിമം താങ്ങുവിലയ്‌ക്ക് നിയമപരമായ പിൻബലം നൽകുക, സമഗ്രവിള ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുക, കർഷകർക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കുക, കർഷക സമരത്തിനിടെ മരിച്ചവരുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകുക, 5000 രൂപ കർഷക തൊഴിലാളി പെൻഷൻ അനുവദിക്കുക, കർഷകരെ കൊള്ളയടിക്കുന്ന വൈദ്യുതി ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാകും തുടർ പ്രക്ഷോഭം.
നാളെ വിജയദിനം
കർഷക സമരം വിജയിച്ചതിന്റെ ഒന്നാംവാർഷികമായ നാളെ രാജ്യത്തെമ്പാടും വിജയദിനമായി ആഘോഷിക്കുമെന്ന് നേതാക്കൾ അറിയിച്ചു. വീടുകളിൽ കർഷകർ വിജയദീപം തെളിക്കും. ശാസ്‌ത്രീയ പരീക്ഷണങ്ങൾ നടത്താതെ കോർപറേറ്റുകൾക്ക് ജി.എം കടുക് സാങ്കേതിക വിദ്യ കൈമാറാനുളള കേന്ദ്ര നീക്കത്തെ എതിർക്കുമെന്നും കർഷക നേതാക്കൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |