കാസർകോട്: മദ്രസയിലെ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്ന എട്ടുവയസുകാരിയെ നടുറോഡിൽവച്ച് എടുത്തെറിഞ്ഞ യുവാവ് അറസ്റ്റിൽ. കുഞ്ചത്തൂർ ഉദ്യാവറിലെ അബൂബക്കറാണ്(30) ഇന്നലെ രാവിലെ എട്ടു മണിയോടെ ബന്ധുവായ കുട്ടിയെ ആക്രമിച്ചത്.കുട്ടിയെ മംഗളുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് സ്‌കാനിംഗിന് വിധേയമാക്കി. ഗുരുതര പരിക്കില്ല. പ്രതിക്കെതിരെ വധശ്രമം, പോക്സോ കുറ്റങ്ങൾ ചുമത്തി അന്വേഷണം ആരംഭിച്ചു. മയക്കുമരുന്നിന് അടിമയായ യുവാവ് മാനസിക വിഭ്രാന്തിയിലാണെന്ന് പറയുന്നു.
റോഡിന്റെ മറുവശത്ത് നിൽക്കുകയായിരുന്ന പ്രതി കുട്ടിയുടെ നേരെ ചെന്ന് എടുത്ത് എറിയുകയായിരുന്നു. നിലത്തുവീണ പെൺകുട്ടി എഴുന്നേൽക്കാൻ ശ്രമിക്കുന്നതും തലകറങ്ങി വീണ്ടും വീഴുന്നതും തുടർന്ന് നിലവിളിച്ച് പുസ്തകവും ചെരിപ്പും പെറുക്കിയെടുത്ത് വേച്ചുവേച്ച് പോകുന്നതും സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പൊലീസ് ഇടപെട്ടത്.
രാവിലെ ആറര മുതൽ ഏഴരവരെയായിരുന്നു പരീക്ഷ. മദ്രസയിലേക്ക് മടങ്ങിയ പെൺകുട്ടി മതാദ്ധ്യാപകനോട് വിവരം പറഞ്ഞു. ഇദ്ദേഹം അറിയച്ചതനുസരിച്ച് രക്ഷിതാക്കൾ എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അബൂബക്കർ സിദ്ധിഖ് ഇതിനുമുമ്പും കുട്ടികളെ ഇത്തരത്തിൽ ഉപദ്രവിച്ചിട്ടുണ്ടെന്ന് സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |