തൃത്താല: 2018ലെ മഹാ പ്രളയത്തിൽ തകർന്ന വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ അറ്റകുറ്റപ്പണി പാതിവഴിയിൽ. ഷട്ടർ അറ്റകുറ്റപ്പണി പൂർത്തിയായെങ്കിലും ഇനിയും പ്രവൃത്തികൾ ബാക്കിയാണ്. പടിഞ്ഞാറ് ഭാഗത്തെ തകർന്ന സംരക്ഷണ ഭിത്തി, തൂണുകളെ ഉറപ്പിച്ചു നിറുത്തുന്ന ഏപ്രണുകൾ എന്നിവയുടെ അറ്റകുറ്റപ്പണിയാണ് ഇനി നടക്കാനുള്ളത്. ഈ രണ്ടു പ്രവൃത്തികൾക്കായി 34 കോടിയുടെ അടങ്കൽ സർക്കാരിലേക്ക് സമർപ്പിച്ചിട്ട് മാസങ്ങളായെങ്കിലും അനുമതി ലഭിച്ചിട്ടില്ല. ഇതോടെ വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ അറ്റകുറ്റപ്പണി അനിശ്ചിതത്വത്തിലാണ്.
റെഗുലേറ്ററിനെ ഉറപ്പിച്ചുനിറുത്തുന്ന സംരക്ഷണ ഭിത്തിയുടെ നിർമ്മാണമെങ്കിലും അടിയന്തരമായി പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്. നിലവിൽ പാലത്തിനോട് ചേർന്ന ഭാഗം മുതൽ യജ്ഞേശ്വരം ക്ഷേത്രക്കടവ് വരെ 38 മീറ്റർ നീളത്തിൽ നാലായിരത്തോളം മണൽച്ചാക്ക് ഉപയോഗിച്ചാണ് സംരക്ഷണ ഭിത്തി കെട്ടിയിട്ടുള്ളത്.
ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബോർഡ് ഉദ്യോഗസ്ഥരും ജലസേചന വകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ച ശേഷമാണ് രണ്ടുലക്ഷം ചെലവിൽ മഴക്കാലത്തിനു മുമ്പ് താത്കാലിക സംരക്ഷണ ഭിത്തി നിർമ്മിച്ചത്. സുരക്ഷിതമായ ഭിത്തി ഉടൻ നിർമ്മിച്ചില്ലെങ്കിൽ അടുത്ത മഴക്കാലത്തും തീരത്തെ ജനം ഭീതിയോടെ കഴിയേണ്ടി വരും. അവശേഷിക്കുന്ന സംരക്ഷണ ഭിത്തിയും കാലപ്പഴക്കം നേരിടുന്നതാണ്. ഇവയും ബലപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
34 കോടിയുടെ അടങ്കലിന് അനുമതി ലഭിക്കേണ്ടതുണ്ടെന്ന് ചമ്രവട്ടം പദ്ധതിയുടെ ചുമതലയുള്ള എക്സിക്യുട്ടീവ് എൻജിനീയർ പറഞ്ഞു. അനുമതി ലഭിച്ചാൽ ഈ വേനലാരംഭത്തിൽ നിർമ്മാണ പ്രവൃത്തി തുടങ്ങാനാവും. അനുമതി നേടിയെടുക്കാനുള്ള സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |